മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനവും മുല്യവത്തുമായ ഋഗ്വേദത്തെ ലോകം കണ്ട ഏറ്റവും വലിയ സാഹിത്യ കൃതിയായും കരുതാവുന്നതാണ്. ഋഗ്വേദ സൂക്തങ്ങള്‍ യാഗാദി കര്‍മ്മങ്ങള്‍ക്കുള്ള മന്ത്രങ്ങളെന്നനിലയില് ആദ്യകാലം പഠന വിധേയമായിരുന്നില്ല. കാലക്രമേണ സായണനെ പോലെയുള്ള വേദഭാഷ്യകാരന്മാരാണ് വേദത്തിലെ മഹത്തായ മൂല്യങ്ങളെയും ചിന്തകളെയും വെളിപ്പെടുത്തിയത്. വേദത്തിലെ സാഹിത്യ മൂല്യവും ശാസ്ത്രമൂല്യവും വര്‍ണനാതീതമാണ്. കാളിദാസനെയും രവീന്ദ്രനാഥ ടാഗൂറിനെയും പോലുള്ള മഹാകവികളുടെ രചനകള്‍ നമുക്ക് പൂര്‍ണ്ണമായും മനസ്സിലാകണമെങ്കില്‍ വേദങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്.
വേദങ്ങളിലെ സൂക്തങ്ങള്‍ ചിലപ്പോള്‍ ഒരേ ദേവനെത്തന്നെ സ്തുതിച്ചു കൊണ്ടുള്ള മന്ത്രങ്ങളാണെങ്കിലും അവയിലെ ചിന്തകളും കാവ്യഭംഗിയും ആരെയും അത്ഭുതപ്പെടുത്തുന്നവ തന്നെയാണ്. സത്യസാക്ഷാത്കാരം നേടിയ മഹര്‍ഷിമാരുടെ അനവധികാലത്തെ അന്വേഷണത്തിന്റെ രൂപമായതിനാല്‍ അവ സമഗ്രമാണ്.
അനുഭൂതിയാണ് കവിതയുടെ ഉറവിടമെന്ന് വേദകവികള്‍ മനസിലാക്കിയിരുന്നു.. ഈശ്വരസാക്ഷാത്ക്കാരം സിദ്ധിച്ചാലേ കവിയാകൂ എന്നും. ഒരു ഋഷിയുടെ പുത്രനായതു കൊണ്ട് ഒരാള്‍ കവിയാകണമെന്നില്ല. ഈശ്വരനെ, അനുഭൂതിയാക്കിയാല് മാത്രമേ ഒരുവന് ഋഷിയാകൂ. തപസ്സു കൊണ്ടും ധ്യാനം കൊണ്ടും ദേവതകളെ പ്രത്യക്ഷപ്പെടുത്തി ദേവതാസ്തുതികള്‍ രചിച്ചാല്‍ മാത്രമേ ഒരു ഋഷി കവിയാകൂ. ഈശ്വരാനുഭൂതി കൈവന്ന് സൂക്തങ്ങള്‍ രചിച്ചിട്ടുള്ള കവികളെ മാത്രമേ വേദകാലജനത ഋഷികളായി അംഗീകരിച്ചിരുന്നുള്ളു.
ദേവതയെ പ്രത്യക്ഷപ്പെടുത്തി എന്നുള്ളത് ദേവതകളെ തന്റെ അന്തരംഗത്തില്‍ ദര്‍ശിച്ചു എന്നാണര്‍ഥമാക്കേണ്ടത്. ഉപാസദേവതയും താനും ഒന്നാണെന്നുള്ള ഏകാവസ്ഥയിലാണ് അനുഭൂതിയുളവാകുന്നത്. ഒന്നാകുമ്പോള്‍ സമഗ്രവും സമ്പൂര്‍ണവും ആഹ്ലാദകരവുമായി ഭാവനയിലുണ്ടാകുന്ന സൗന്ദര്യത്തിന്റെ പ്രകാശനങ്ങളാണ് കവിതകള്‍. വീണ്ടും പറയട്ടെ, ദേവതകളെ ദര്‍ശിച്ച് മന്ത്രരചനകള് നടത്തിയ ആളെ മാത്രമേ അന്ന്
ഋഷിയായംഗീകരിച്ചിരുന്നുള്ളു. വേദകാല ഋഷിമാരുടെ തപസ്സിന്റെ പൂര്‍ണത മന്ത്രരചനയിലൂടെയാണനുഭവപ്പെട്ടിരുന്നത്.ദേവതയെ ദര്‍ശിച്ച് മന്ത്രരചന നടത്തിക്കഴിയുമ്പോള്‍ ഋഷി കവിയാകുന്നു. കവി ഋഷിയുമാകുന്നു. അത്രിയുടെ പുത്രനായ ശ്യാവാശ്വന്‍ രഥവീതി എന്ന രാജാവിന്റെ മകളെ വിവാഹം കഴിക്കാനാഗ്രഹിച്ചപ്പോള് കവിതയെഴുതിയിട്ടില്ലാത്ത ഒരാള്‍ക്ക്, അമന്ത്രദര്ശിക്ക് ജാമാതാവാകാന്‍ അര്‍ഹതയില്ലെന്ന് അവളുടെ അമ്മ പറയുകയും പിന്നീട് തപസ്സു ചെയ്ത് മരുത്തുക്കളെ പ്രത്യക്ഷമാക്കി സൂക്തങ്ങള്‍ രചിച്ച ആ യുവകവിക്ക് മകളെ വിവാഹം ചെയ്തു കൊടുത്ത വിവരണം ഋഗ്വേദത്തിലുണ്ട്.
പശു പുല്ല് തിന്ന് അത് പാലായിത്തീരുന്നതുപോലെ ഋഷികളുടെ ജീവിതാനുഭവവും തപസ്സും അനുഭൂതിയായി മാറിയപ്പോഴാണ് കലാമൂല്യവും ശാസ്ത്ര മൂല്യവുമുള്ള സൂക്തങ്ങള്‍ ഉടലെടുത്തത്.
ഒരു ദിവസ തപസു ചെയ്ത് സൂക്തങ്ങള്‍ രചിച്ചവരല്ല ഋഷികള്‍. ജന്മസിദ്ധമായ കഴിവും സൂക്ത (കാവ്യ)ങ്ങള് നിര്‍മ്മിക്കാനുള്ള അഭ്യാസജന്യമായ വ്യുല്‍പ്പത്തിയും ഉണ്ടെങ്കിലേ മനോഹരസൂക്തങ്ങള് പിറക്കൂ. ഉചിതമായ അലങ്കാരങ്ങളും പദങ്ങളും തിരഞ്ഞെടുത്ത് കാവ്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഋഷിമാര്‍ സമര്‍ഥരായിരുന്നു.
സക്തു മിവതിത ഉനാ പുനന്തോ
യത്ര ധീരാ മനസ്സാ വാചമക്രത
അത്ര സഖായ സഖ്യാനിജാനതേ
ഭദ്രൈഷാം ലക്ഷമീര് നിഹിതാധിവാചി.
(ഋഗ്വേദം 10. 71.2 )
മലര്‍പ്പൊടി അരിപ്പകൊണ്ടരിച്ച് ശുദ്ധിയാക്കും പോലെ വിദ്വാന്മാര് എവിടെ വാക്കുകള്‍ മനസ്സിരുത്തി ശുദ്ധീകരിക്കുന്നുവോ ആ സംഘത്തില്‍ സഖാക്കളായ സഹൃദയര്‍ക്ക് സഖ്യം അഥവാ ഹൃദയസംവാദം ഉണ്ടാകുന്നു. സൂക്തങ്ങള്‍ ആസ്വദിക്കാനുള്ള ജ്ഞാനവും സഹൃദയത്വവും ആസ്വാദകന് ഉണ്ടായിരിക്കണമെന്ന് ഋഷികള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. വേദമന്ത്രങ്ങളെ അവയുടെ ശരിയായ താല്‍പ്പര്യം മനസ്സിലാക്കാതെ വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് അതിലെ സനാതനമൂല്യങ്ങള് വെളിച്ചത്തു കൊണ്ടുവരാന്‍ സാധിക്കാത്തത്. പലപ്പോഴും ദുര്‍വ്യാഖ്യാനം ചെയ്ത വേദഭാഗങ്ങളാണ് വായിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: