ചേര്‍ത്തല: വിജയത്തിളക്കത്തിലും പരിമിതികളില്‍ നട്ടം തിരിഞ്ഞ് സര്‍ക്കാര്‍ വിദ്യാലയം. പട്ടണക്കാട് എസ്സിയു ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് ദുര്‍ഗതി.
തുടര്‍ച്ചയായി മൂന്നാം തവണ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയിട്ടും വികസനകാര്യത്തില്‍ ഏറെ പിന്നിലാണ് സ്കൂള്‍. സര്‍ക്കാര്‍ സ്കൂളുകളുടെ ഗണത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ആലപ്പുഴ ജില്ലയില്‍ ഒന്നാം സ്ഥാനവും സ്കൂള്‍ നേടി.
224 കുട്ടികളാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്. 1943 ല്‍ സ്ഥാപിതമായ വിദ്യാലയം അധികാരികളുടെയും ജനപ്രതിനിധികളുടെയും അവഗണനകളില്‍ വീര്‍പ്പുമുട്ടുകയാണ്.
മറ്റ് സ്കൂളുകള്‍ക്ക് ജനപ്രതിനിധികള്‍ ഫണ്ടുകള്‍ വാരിക്കോരി നല്കുമ്പോള് പഠനകാര്യങ്ങളില്‍ മികവു പുലര്‍ത്തുന്ന സ്കൂളുകളെ രാഷ്ട്രീയ സ്വാധീനമില്ലാത്തതിന്റെ പേരില്‍ അവഗണിക്കുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
1600 ഓളം കുട്ടികള്‍ പഠിക്കുന്ന ഇവിടെ വേണ്ടത്ര ക്ലാസ് മുറികള്‍ ഇല്ലാത്ത സ്ഥിതിയാണ്. വിദ്യാര്‍ത്ഥികളുടെ ബാഹുല്യം നിമിത്തം യു.പി കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, സ്റ്റേജ്, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവയെല്ലാം ക്ലാസ്മുറികളാക്കി മാറ്റിയാണ് അദ്ധ്യയനം നടക്കുന്നത്.
ഇതുമൂലം സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇതൊന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടാത്ത അവസ്ഥയാണ്. എല്ലാ ക്ലാസുകളിലും 50 ലധികം കുട്ടികള്‍ ഇവിടെയുണ്ട്. അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ മൂന്ന് ഡിവിഷനുകള്‍ കൂടി വര്‍ദ്ധിക്കും.
ഇരുന്നൂറിലധികം കുട്ടികള്‍ പുതുതായി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പരാധീനതകളില്‍ വീര്‍പ്പു മുട്ടുമ്പോഴും ജനപ്രതിനിധികള്‍ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: