ജൂണ്‍ എട്ടിന് ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പാണ്. അതായത് ഇനി ഒരു മാസം മാത്രം ബാക്കി. ഭര്‍ത്താവുമൊത്ത് വെയില്‍സില്‍ ഈസ്റ്റര്‍ അവധി ആഘോഷിച്ചെത്തിയ പ്രധാനമന്ത്രി തെരേസാ മേ ഏപ്രില്‍ പതിനെട്ടിനാണ് കാബിനറ്റ്യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് തീരുമാനം അറിയിച്ചത്. 2011 ലെ ഫിക്സഡ് ടേം പാര്‍ലമെന്റ് ആക്ട് പ്രകാരം 650 അംഗ പൊതുസഭയുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം (അതായത് കുറഞ്ഞത് 434 അംഗങ്ങളുടെ സമ്മതം) കാലാവധിക്കു മുന്‍പേ പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് ആവശ്യമാണ്. 330 അംഗങ്ങളുള്ള ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എന്ന ടോറികള്‍ക്ക് പ്രതിപക്ഷത്തുള്ള ലേബര്‍പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റുകളും പിന്തുണ നല്കിയപ്പോള് അടുത്ത ദിവസംതന്നെ പതിമൂന്നിനെതിരെ അഞ്ഞൂറ്റി ഇരുപത്തിരണ്ട് വോട്ടുകള്‍ക്ക് പൊതുസഭ തെരഞ്ഞെടുപ്പിനുള്ള തീരുമാനത്തിന് അംഗീകാരം നല്കി. 1974 നുശേഷം ഇതാദ്യമായാണ് ബ്രിട്ടന് ഇടക്കാല തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത്.
പാര്‍ലമെന്റിന്റെ കാലാവധി ഇനിയും മൂന്നുകൊല്ലത്തോളം ബാക്കിയുള്ളപ്പോഴാണ് തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ബ്രിട്ടീഷുകാര്‍ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 2015 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഡേവിഡ് കാമറണിന്റെ നേതൃത്വത്തില്‍ ടോറികള്‍ അധികാരത്തില്‍ വന്നെങ്കിലും 2016 ജൂണില്‍ നടന്ന ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകാന്‍ ബ്രിട്ടീഷ് ജനത തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്തിരുന്ന കാമറണ്‍ പ്രധാനമന്ത്രിപദം ഉപേക്ഷിച്ചു. പകരം ആ സ്ഥാനത്തേക്ക് എത്തിയ തെരേസാ മേ, 2017 ല്‍ രാജ്യത്തെ വീണ്ടും പോളിങ് ബൂത്തിലെത്തിച്ചിരിക്കുന്നു.
2020 വരെയുള്ള കാലാവധിക്കു മുന്‍പ് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് കഴിഞ്ഞമാസം വരെ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന മേയുടെ മനസ്സ് പൊടുന്നനെ മാറിയതിന് കാരണങ്ങള്‍ പലതാണ്. രാജ്യത്തിന്റെ ഭാവിക്ക് നിര്‍ണായകമായ ബ്രെക്സിറ്റ് തീരുമാനങ്ങള്‍ രാജ്യത്തിന് അനുകൂലമാകുന്ന വിധത്തില്‍ നടപ്പാക്കണമെങ്കില്‍ കൂടുതല്‍ ശക്തിയും സ്ഥിരതയുമുള്ള നേതൃത്വം അനിവാര്യമാണ്.നല്ലൊരു ഭാവിക്കായി ജനങ്ങള്‍ ഒരുമിച്ചപ്പോള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ (ബ്രിട്ടീഷ് പാര്‍ലമെന്റ്) വിഘടിച്ചുനില്‍ക്കുകയാണ്. ഇതൊക്കെയാണ് തെരഞ്ഞെടുപ്പ് തീരുമാനത്തിന് പിന്നിലുള്ള കാരണങ്ങളായി മേ പറയുന്നത്.
ജനങ്ങളുടെ തീരുമാനപ്രകാരം യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടനെ പുറത്തുകൊണ്ടുവരാനുള്ള സര്‍ക്കാര്‍ നടപടികളെ താമസിപ്പിക്കുന്ന അല്ലെങ്കില്‍ തടസപ്പെടുത്തുന്ന ‘ലഹളക്കാരുടെ സഖ്യം’ എന്നാണ് പ്രതിപക്ഷ കക്ഷികെള പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്. പക്ഷേ മേ ആരോപിക്കുന്നതുപോലെ വലിയ എതിര്‍പ്പോ പ്രശ്നങ്ങളോ ഉയര്‍ത്താന്‍ തക്ക പ്രാപ്തിയൊന്നും ജര്‍മി കോബിന് നയിക്കുന്ന പ്രധാന പ്രതിപക്ഷകക്ഷിയായ ലേബര്‍ പാര്‍ട്ടിക്കില്ല. ബ്രിട്ടന്, യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോരുന്നതിനെ എതിര്‍ക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പാര്‍ലമെന്റിലുള്ള അംഗബലം വെറും ഒന്‍പതും. പിന്നെയുള്ളത് 54 അംഗങ്ങളുള്ള സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എന്ന എസ്എന്‍പി ആണ്. യൂറോപ്യന്‍ സഖ്യത്തിന്റെ ഭാഗമായി തുടരണം എന്ന തീരുമാനമെടുത്ത സ്കോട്ടിഷ് ജനതയെ പ്രതിനിധീകരിക്കുന്ന എസ്എന്‍പി സ്വാഭാവികമായും ബ്രെക്സിറ്റിന് എതിരാണ്.
യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിരിഞ്ഞുപോകാനുള്ള പ്രാരംഭ നടപടിയായ ലിസ്ബണ്‍ കരാറിലെ അന്‍പതാം അനുച്ഛേദം പ്രയോഗത്തില്‍ വരുത്താനുള്ള തീരുമാനം വലിയ പ്രശ്നങ്ങളൊന്നും കൂടാതെയാണ് പാര്‍ലമെന്റിന്റെ ഇരുമണ്ഡലങ്ങളായ പ്രഭുസഭയും പൊതുസഭയും പാസാക്കിയത്. ഭൂരിഭാഗം ജനങ്ങളുടെ ഹിതമായതിനാല്‍ ബ്രെക്സിറ്റ് നടപ്പില്‍വരുത്തുന്നതിന് ലേബര്‍ പാര്‍ട്ടിയും എതിരല്ല. പക്ഷേ അത് നടപ്പിലാക്കുന്ന രീതികളെയും നിശ്ചയിക്കേണ്ട ഉപാധികളെയും കുറിച്ചാണ് എതിര്‍പ്പുകള്‍. ബ്രിട്ടനിലെ മറ്റ് യൂറോപ്യന്‍ രാജ്യക്കാരുടെ സുരക്ഷ, ഭാവിയില്‍ ആ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ബ്രിട്ടനില്‍ വരാനും തൊഴില്‍ ചെയ്യാനുമുള്ള നിയന്ത്രണങ്ങള്‍, അതുപോലെ യൂറോപ്യന്‍ ഏകീകൃത കമ്പോളത്തില്‍ തുടരണോ ഇവയൊക്കെയാണ് പ്രധാന പ്രശ്നങ്ങള്‍. പ്രതിപക്ഷത്ത് മാത്രമല്ല, ഭരണകക്ഷിയില്‍തന്നെ ഇവയെക്കുറിച്ച് അഭിപ്രായഭിന്നത ഏറെയുണ്ട്.
ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ ഉന്നയിക്കേണ്ടത് എന്തൊക്കെ എന്നതിനെക്കുറിച്ചുള്ള വ്യക്തത ഭരണകക്ഷിക്കുതന്നെയില്ല. ലിസ്ബണ്‍ കരാര്‍പ്രകാരം 50-ാം അനുഛേദം പ്രയോഗത്തില്‍ വന്നതോടെ 2019 മാര്‍ച്ച് മാസത്തോടെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവരാനാകും. അതിനകം ചര്‍ച്ചകളിലൂടെ അതിനുള്ള നിബന്ധനകളും തീരുമാനങ്ങളുമൊക്കെ പൂര്‍ത്തിയാകണം. അതുകൊണ്ട് തനിക്ക് (കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കല്ല) കൂടുതല്‍ അനുകൂലമായ പാര്‍ലമെന്റാണ് മേ ആഗ്രഹിക്കുന്നത്. അങ്ങനെ അടുത്ത അഞ്ചുകൊല്ലത്തേക്ക് പ്രധാനമന്ത്രി പദത്തോടൊപ്പം സ്വന്തം പാര്‍ട്ടിയിലെ അനിഷേധ്യമായ നേതൃസ്ഥാനവുമാണ് മേ ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം നേടാന്‍ ഇതിലും അനുയോജ്യമായ അവസരമില്ല. കാരണം പൊതുജനപിന്തുണയില്‍ ടോറികള്‍ 21 പോയിന്റുകള്‍ക്ക് ലേബറിന് മുന്നിലായിരുന്ന സമയത്തായിരുന്നു മേയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
ഇംഗ്ലണ്ടിലും സ്കോട്ട്ലാന്റിലും വെയില്‍സിലുമായി 88 തദ്ദേശസ്വയംഭരണ കൗണ്സിലുകളിലേക്ക് കഴിഞ്ഞയാഴ്ച നടന്ന േവാട്ടെടുപ്പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ള ഏറിയ ജനപിന്തുണയുടെ തെളിവായിരുന്നു. ആകെയുള്ള 4851 സീറ്റുകളില്‍ കഴിഞ്ഞതവണത്തെക്കാള്‍ 563 സീറ്റുകളോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 1899 സീറ്റുകളാണ് നേടിയത്. 1152 സീറ്റുകള്‍ നേടിയ ലേബര്‍ പാര്‍ട്ടിക്ക് 382 സീറ്റുകളുടെ വന്‍ നഷ്ടമാണുണ്ടായത്. മാത്രമല്ല വര്‍ഷങ്ങളായി തങ്ങളുടെ കുത്തകയായിരുന്ന പല കൗണ്‍സിലുകളുടെയും ഭരണം പാര്‍ട്ടിക്ക് നഷ്ടപ്പെടുകയും ചെയ്തു. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കില്‍ ടോറികള്‍ക്ക് നൂറില്‍ കുറയാതെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതേണ്ടത്.
ബ്രെക്സിറ്റിനു അനുകൂലമായി വിധിയെഴുതിയ, നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ പക്കലുള്ള വടക്കന്‍ ഇംഗ്ലണ്ടിലേയും മിഡ്ലാന്‍ഡ്സിലേയും ഭൂരിഭാഗം മണ്ഡലങ്ങളും ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട, അല്ലെങ്കില്‍ തുടക്കമിട്ട തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ടോറികളുടെ കണക്കുകൂട്ടല്‍. അതുപോലെ സ്കോട്ട്ലാന്‍ഡില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെന്നപോലെ എസ്എന്‍പിയുടെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
2015 ല്‍ അധികാരത്തിലെത്തുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് നികുതി വര്‍ധിപ്പിക്കില്ല എന്ന വാഗ്ദാനം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നല്‍കിയിരുന്നു. കാമറണ്‍ രാജിവച്ചശേഷം പ്രധാനമന്ത്രിയായ തെരേസാ മേക്ക് ഈ വാഗ്ദാനം ചില്ലറ പ്രശ്നങ്ങളല്ല സൃഷ്ടിച്ചത്. കഴിഞ്ഞ ബജറ്റില്‍ ഈ പ്രശ്നത്തിന്റെ പേരില്‍ സ്വയംതൊഴില്‍ സംരംഭകര്‍ നല്‍കേണ്ട ഇന്‍ഷുറന്‍സ് വിഹിതം വര്‍ധിപ്പിച്ചത് സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നു. യൂറോപ്യന്‍ യൂ ണിയനില്‍നിന്ന് വിട്ടുപോകുമ്പോള്‍ ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധി നികുതി വര്‍ധിപ്പിക്കാതെ തരണംചെയ്യാനാവില്ല. അതുകൊണ്ട് പുതിയ ജനിവിധി സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുമെന്നും മേ കരുതുന്നു.
പിരിച്ചുവിട്ട പാര്‍ലമെന്റില്‍ 56 അംഗങ്ങള്‍ ഉണ്ടായിരുന്ന സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി പേര് സൂചിപ്പിക്കുന്നതുപോലെ സ്കോട്ടിഷ് ദേശീയതയുടെ വക്താക്കളാണ്. ബ്രെക്സിറ്റ് നടപ്പില്‍ വരുന്നതിന്റെ ഇച്ഛാഭംഗത്തിലാണ് ഇവര്‍. ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിട്ടുപോകുന്നതിന് എതിരെയായിരുന്നു ഭൂരിഭാഗം സ്കോട്ട്ലാന്‍ഡുകാരും വോട്ടുചെയ്തത് എന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ സ്കോട്ട്ലാന്‍ഡ് ഗ്രേറ്റ് ബ്രിട്ടന് എന്ന യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമായി തുടരണോ എന്ന ഹിതപരിശോധന ഒരിക്കല്‍കൂടി നടത്തണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. (2014 ല്‍ നടത്തിയ ഹിതപരിശോധനയില്‍ 55 ശതമാനം പേരും ബ്രിട്ടന്റെ ഭാഗമായി നില്‍ക്കണമെന്നാണ് അഭിപ്രായപ്പെട്ടത്). ഇതിനു തടയിടാന്‍ വേണ്ടി കൂടിയാണ് മേയുടെ ഇടക്കാല തെരഞ്ഞെടുപ്പ് തീരുമാനം.
രണ്ടു പാര്‍ട്ടികളെക്കൂടി സൂചിപ്പിച്ചാലേ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ത്തിയാകൂ. യൂറോപ്യന്‍ യൂണിയനിന്റെ കെട്ടുപാടുകളില്‍നിന്ന് ബ്രിട്ടനെ മോചിപ്പിക്കുന്നതിനായി ശക്തമായി വാദിച്ച തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് കിംഗ്ഡം ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി എന്ന യുകെഐപി ആണ് ഒന്ന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റസുഹൃത്തും ട്രംപിനു സമാനമായ തീവ്ര രാഷ്ട്രീയ വീക്ഷണങ്ങള്‍ വച്ചപുലര്‍ത്തുന്ന നൈജല്‍ ഫരാജ് നേതൃത്വം നല്കുന്ന യുകെഐപി ഇപ്പോള്‍ ശക്തി ക്ഷയിച്ച മട്ടാണ്. 2015 ല്‍ 13 ശതാനത്തോളം വോട്ടുനേടിയ പാര്‍ട്ടിക്ക് ഇന്ന് ജനസമ്മതി അഞ്ച് ശതാനത്തിനുതാഴെ. ഇക്കഴിഞ്ഞ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 145 സീറ്റുകള്‍ ഉണ്ടായിരുന്ന പാര്‍ട്ടി നേടിയത് ഒരേ ഒരു സീറ്റ്.
യുകെഐപിയുടെ അനുഭാവികളില്‍ ഭൂരിഭാഗവും കണ്‍സര്‍വേറ്റീവ് ക്യാമ്പിലേക്ക് കളംമാറിയതാണ് ടോറികളുടെ ജനപിന്തുണ വര്‍ധിക്കാനുള്ള പ്രധാന കാരണം.
ജനസംഖ്യയുടെ 72 ശതമാനം പങ്കെടുത്ത വോട്ടിങ്ങില്‍ വെറും രണ്ട് ശതമാനത്തിന്റെ വ്യത്യാസത്തിലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള തീരുമാനമായത്. ബ്രിട്ടന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ രംഗങ്ങളില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ച, സൃഷ്ടിക്കുന്ന വഴിത്തിരിവാണിത്. ഈ തീരുമാനം പ്രാവര്‍ത്തികമാകുമ്പോള്‍ അത് രാജ്യത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കുക അസാധ്യം. അനിശ്ചിതമായ ഭാവി മുന്നില്‍കാണുന്ന ബ്രിട്ടന് ആഗ്രഹിക്കുന്നത് രാഷ്ട്രീയരംഗത്തിലെങ്കിലുമുള്ള സ്ഥിരതയാണ്. ദുര്‍ബലമായ പ്രതിപക്ഷങ്ങള്‍ക്കിടയില്‍ തെരേസാ മേ ഉയര്‍ന്നുനില്‍ക്കുന്നതും അതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: