കോട്ടയം: ജില്ലാ പഞ്ചായത്തിലെ സിപിഎമ്മുമായുളള സഹകരണത്തെ തുടര്‍ന്നുണ്ടായ ഭിന്നത പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സിപിഎമ്മുമായുള്ള ബന്ധത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ ജോസഫ് പക്ഷം യോഗത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും.
ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നും അത് യോഗത്തില്‍ പറയുമെന്നുമാണ് ജോസഫ് പക്ഷം വിശദീകരിക്കുന്നത്. പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ ജോസ് കെ.മാണിക്ക് ലഭിക്കുന്ന അമിത അധികാരത്തില്‍ കുറെ നാളുകളായി ജോസഫ് പക്ഷം അസ്വസ്ഥരാണ്. ഇത് പാര്‍ട്ടിയെ മറ്റൊരു പിളര്‍പ്പില്‍ എത്തിക്കുമോ എന്നാണ് അറിയേണ്ടത്.
ഇന്നത്തെ യോഗത്തില്‍ ജോസഫ് ഗ്രൂപ്പ് സ്വീകരിക്കുന്ന നിലപാടായായിരിക്കും കേരള കോണ്‍ഗ്രസ് രാഷ്ടീയത്തെ ഇനി മുന്നോട്ട് നയിക്കുന്നത്. പാലായില്‍ വെള്ളിയാഴ്ച കെ.എം. മാണി യോഗം വിളിച്ചപ്പോള്‍ പി.ജെ. ജോസഫും, മോന്‍സ് ജോസഫും വിട്ട് നിന്നു. അസൗകര്യം മൂലമാണ് വിട്ട് നിന്നതെന്നു പറഞ്ഞ അവര്‍ പിന്നീട് സിപിഎം കുട്ടുകെട്ടിനെതിരെയുള്ള വിയോജിപ്പ് പരസ്യമാക്കി.
ഇതിനിടെ, പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ മാണി ഊര്‍ജ്ജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് നിഷേധിച്ച മാണി ചിലര്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: