അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ നടന്ന 34-ാമത് അഖില ഭാരത ഭാഗവതസത്രം സമാപിച്ചു. ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം സമാപന സഭ ഉദ്ഘാടനം ചെയ്തു. സത്രസമിതി ഏര്‍പ്പെടുത്തിയ ഭാഗവതപ്രതിഭാ പുരസ്കാരം ഡോ. ലക്ഷ്മി ശങ്കറിനും അമരപ്രഭു പുരസ്കാരം ബംഗളൂരു ഭക്തിരഞ്ജിനി നാരായണീയ സമിതിക്കും നവകൃപ ആചാര്യപുരസ്കാരം ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണ നാരായണീയ സമിതിക്കും ഗവര്‍ണര്‍ സമ്മാനിച്ചു.
മള്ളിയൂര്‍ പുരസ്കാര ജേതാവായി ഡോ. പ്രേമ പാണ്ഡുരംഗയെ കെ.സി. വേണുഗോപാല്‍ എംപി പ്രഖ്യാപിച്ചു. മന്ത്രി ജി. സുധാകരന് അദ്ധ്യക്ഷത വഹിച്ചു. ശശി തരൂര്‍ എംപി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, സത്ര നിര്‍വഹണസമിതി ചെയര്മാന് ബാബു പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ ഹരികുമാര്‍ താമത്ത് എന്നിവര്‍ പ്രസംഗിച്ചു.
അഖില ഭാരത ഭാഗവതസത്രസമിതി സെക്രട്ടറി ടി.ജി. പദ്മനാഭന് നായര്‍ സത്രസന്ദേശം നടത്തി. അടുത്ത ഭാഗവത സത്രം ഡിസംബര്‍ 21 മുതല്‍ 31 വരെ എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ നടക്കുമെന്ന് സത്രവിളംബരം നടത്തിയ സത്രസമിതി പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: