അസുന്‍സിയോണ്‍: തെക്കേ അമേരിക്കന്‍ രാജ്യമായ പരാഗ്വെയില്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ലൂഗോയെ ജനപ്രതിനിധിസഭയായ കോണ്‍ഗ്രസ് ഇംപീച്ച്മെന്റിലൂടെ പുറത്താക്കി. പകരം വൈസ് പ്രസിഡന്റ് ഫെഡറികോ ഫ്രാങ്കോ പ്രസിഡന്റായി ചുമതലയേറ്റു.
അധികാര ദുര്വനിയോഗം, ഭൂരഹിതരായ 17 കര്‍ഷകരെ വധിച്ചു തുടങ്ങീ അഞ്ചു കുറ്റങ്ങളാണ് പ്രസിഡന്റ് ഫെര്‍ണാണ്ടോ ല്യൂഗയ്ക്കെതിരെ ചുമത്തിയിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ട വിചാരണയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പിലാണ് ല്യൂഗയെ പുറത്താക്കാന്‍ തീരുമാനിച്ചത്. 39പേര് ല്യൂഗോയ്ക്ക് എതിരായും നാലു പേര് അനുകൂലിച്ചും വോട്ടു ചെയ്തു. രണ്ട് അംഗങ്ങള്‍ സഭയില്‍ ഹാജരായിരുന്നില്ല.
പോലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 17 പേര് കൊല്ലപ്പെട്ട സംഭവമാണ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതില്‍ എത്തിച്ചത്. സംഭവത്തെ പ്രസിഡന്റ് കൈകാര്യം ചെയ്തത് നിരുത്തരവാദിത്തപരമായാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. അതേസമയം, വലതുപക്ഷത്തിനു സ്വാധീനമുള്ള പാര്‍ലമെന്റ് ലൂഗോയെ അട്ടിമറിക്കുകയായിരുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.
എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുന്നതായി ലൂഗോ അറിയിച്ചു. ഇംപീച്ച്മെന്റ് നടപടിയുടെ പശ്ചാത്തലത്തില്‍ തന്റെ അനുയായികള്‍ പ്രകോപിതരാകരുതെന്നും അക്രമത്തിനു തുനിയരുതെന്നും ലൂഗോ കൂട്ടിച്ചേര്‍ത്തു. വലതുപക്ഷ കളേറാഡോ പാര്‍ട്ടിയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിനു അന്ത്യംകുറിച്ചാണ് ഇടതുപക്ഷക്കാരനായ ലൂഗോ 2008ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ടു വര്‍ഷം മുമ്പ് ല്യൂഗോയുമായി അകന്ന ഫ്രാങ്കോ ദൈവമാണ് തന്നെ പ്രസിഡന്റിന്റെ ചുമതല ഏല്പിച്ചതെന്ന് പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം പറഞ്ഞു. ല്യൂഗോയെ പുറത്താക്കിയതിനെ തുടര്‍ന്ന് പരാഗ്വേയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: