ന്യൂദല്‍ഹി: സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയെന്ന് സ്വയം വിശേഷിപ്പിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പൊട്ടിമുളച്ച് അതിവേഗത്തില്‍ അധികാരകേന്ദ്രങ്ങളിലെത്തിയ ആംആദ്മി പാര്‍ട്ടി പടിയിറക്കത്തിന്റെ പാതയില്‍. മുഖ്യമന്ത്രി കേജ്രിവാളിനെതിരെ സഹപ്രവര്ത്തകന് ഉയര്‍ത്തിയ കോടികളുടെ അഴിമതി ആരോപണം പ്രതിരോധിക്കാനാവാതെ തകര്‍ച്ചയുടെ വക്കിലാണ് പാര്‍ട്ടി.
ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനില്‍ നിന്ന് കേജ്രിവാള് രണ്ടു കോടി രൂപ വാങ്ങുന്നത് കണ്ടെന്ന ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയുടെ ആരോപണമാണ് പാര്‍ട്ടിയെ നാണക്കേടിന്റെ പടുകുഴിയിലെത്തിച്ചത്. അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ നായകനായ അണ്ണാഹസാരെ അടക്കമുള്ളവര്‍ കേജ്രിവാൡനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേജ്രിവാളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കടുത്ത നിരാശനാണ് താനെന്ന് ഹസാരെ പ്രതികരിച്ചു.
നാല്‍പ്പതു വര്‍ഷമായി അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന തനിക്കൊപ്പം ഒരിക്കല്‍ കേജ്രിവാള് സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അതേ വ്യക്തിക്കെതിരെ ഇപ്പോളുയരുന്ന ആരോപണങ്ങള്‍ നിരാശയുണ്ടാക്കുന്നു, ഹസാരെ പറഞ്ഞു.
കേജ്രിവാളിനെതിരെ സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി ആവശ്യപ്പെട്ടു. കെജ്രിവാള് അഴിമതിക്കാരനാണെന്ന് വ്യക്തമാക്കുന്നതാണ് സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യണം.
കേജ്രിവാളിന്റെ അഴിമതി നിറഞ്ഞ മുഖം പുറത്തുവന്നെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്ടന് അമരീന്ദര്‍ സിങ് പ്രതികരിച്ചു. സ്വന്തം പോക്കറ്റ് നിറയ്ക്കാന്‍ മാത്രം ശ്രമിക്കുന്ന അത്യാഗ്രഹിയാണ് കെജ്രിവാള്. എത്രയും വേഗം കെജ്രിവാള് സ്ഥാനങ്ങള്‍ ഒഴിയുകയാണ് വേണ്ടത്, പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കേജ്രിവാളിനെ തനിക്കറിയാമെന്നും അദ്ദേഹം കൈക്കൂലി വാങ്ങിയെന്ന് വിശ്വസിക്കുന്നില്ലെന്നും ആപ് വിമത നേതാവ് കുമാര്‍ വിശ്വാസ് പ്രതികരിച്ചു. കേന്ദ്രസമിതിക്ക് മുന്നില്‍ സത്യം വെളിപ്പെടുത്തണമെന്ന് സത്യേന്ദ്ര ജെയിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതന്വേഷണവും പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായും കുമാര്‍ വിശ്വാസ് പറഞ്ഞു.
മിശ്രയുടെ ആരോപണങ്ങള്‍ പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയപ്പോള്‍ യാതൊരു പ്രതികരണവും നടത്താതെ മൗനത്തിലാണ് മുഖ്യമന്ത്രി കേജ്രിവാള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: