ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ആദ്യദിവസമായ കൊടിപ്പുറത്ത് വിളക്ക് ഭക്തി സാന്ദ്രമായി. ഭഗവാന് ശ്രീകോവിലില്‍ നിന്നും പുറത്തേക്ക് എഴുന്നെള്ളി മാതൃക്കല്‍ ബലി ദര്‍ശനം കഴിഞ്ഞ് ചുറ്റമ്പലത്തിന് പുറത്തേക്ക് വന്ന് സ്വന്തം ഗജവീരനായ മേഘാര്ജുനന്റെ പുറത്ത് തിടമ്പേറ്റി ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കിയതോടെ കൊടിപുറത്ത് വിളക്കാഘോഷത്തിന് തുടക്കമായി.
തുടര്‍ന്ന് മറ്റു പ്രദക്ഷണത്തിനായി തിരുവമ്പാടി ശിവസുന്ദറിന്റെ പുറത്തേക്ക് ഭഗവദ്തിടമ്പ് മാറ്റി. കൂട്ടിയെഴുന്നെള്ളിപ്പിന് കലാമണ്ഡലം ഹരീഷ് മാരാര്‍ പ്രമാണം വഹിച്ചു.
ഇതോടനുബന്ധിച്ച് കൊടിപ്പുറത്ത് വിളക്കാഘോഷത്തിനാണ് ക്ഷേത്രത്തിന്റെ പലഭാഗങ്ങളിലായി വിവിധ ക്ഷേത്രകലകള്‍ക്ക് തുടക്കമായത്. സന്ധ്യക്ക് പടിഞ്ഞാറെ പ്രദക്ഷിണവഴിയില്‍ കലാമണ്ഡലം കെ.പി.നാരായണന്നമ്പ്യാരുടെ പാഠകവും, പടിഞ്ഞാറെ നടപ്പുരയില്‍ രാജീവ് വെങ്കിടങ്ങിന്റെയും സംഘത്തിന്റെയും കുറത്തിയാട്ടവും വാതില്‍മാടത്തില്‍ പാരമ്പര്യ അവകാശികളായ അമ്മന്നൂര്‍ മഠത്തിന്റെ ചാക്യാര്‍കൂത്തും വില്വവട്ടത്ത് നങ്ങ്യാര്മഠത്തിന്റെ നങ്ങ്യാര്‍കൂത്തും നടന്നു.
സന്ധ്യവേല പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പറ്റ്, കൊമ്പ്പറ്റ്, നാഗസ്വരം, സോപാനത്ത് അഷ്ടപദിയും നടന്നു. സ്പെഷല്‍ പന്തലില്‍ നാലുമണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം നടന്നു. ദേവസ്വം ചെയര്മാന് പനമ്പിള്ളി രാഘവമേനോന്‍ അദ്ധ്യക്ഷനായ സമ്മേളനം സി.എന്‍.ജയദേവന് ഉദ്ഘാടനം ചെയ്തു.
എംഎല്‍എ പ്രൊഫ.കെ.യു. അരുണന് മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ ശ്രീവല്ലഭന് നമ്പൂതിരി, വി.പി.രാമചന്ദ്രന്, ജെ.മനോജ്, വിനോദ് തറയില്‍, അശോകന് ഐത്താടന്‍, അഡ്മിനിസ്ട്രേറ്റര്‍ എ.എം.സുമ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തിരുവാതിരക്കളി, കുച്ചിപ്പുടി, നൃത്തനൃത്ത്യങ്ങള്‍, വിളക്കിനുശേഷം ബാലെയും അരങ്ങേറി. കൊടിപ്പുറത്ത് വിളക്കിന് ആയിരങ്ങള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: