കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ ജോലികള്‍ ഫിഫ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനകം പൂര്‍ത്തീകരിക്കുമെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി എ.സി. മൊയ്തീന്.
കലൂര്‍ രാജ്യന്തര സ്റ്റേഡിയത്തിന്റെയും പരീശീലന മൈതാനങ്ങളുടെയും നവീകരണ ജോലികളുടെ പുരോഗതി വിലയിരുത്തിയതിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേഡിയത്തിലെ മുറികളുമായി ബന്ധപ്പെട്ട മറ്റു ചില ജോലികള്‍ കൂടി ഫിഫ ഏല്‍പ്പിച്ചിട്ടുണ്ട്. വൈകിയാണ് ഏല്‍പ്പിച്ചതെങ്കിലും അതും സമയത്തിനുള്ളില്‍ തന്നെ തീര്‍ക്കും.
അഗ്നി സുരക്ഷാ സംവിധാന ജോലികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പൂര്‍ത്തീകരണം സംബന്ധിച്ചാണ് ആദ്യഘട്ടത്തില്‍ ആക്ഷേപം ഉണ്ടായിരുന്നത്. പക്ഷേ ഈ ജോലി ഇലക്ട്രിക്കല്‍, എയര്‍കണ്ടീഷന്‍ അടക്കമുള്ള ജോലികളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. അതാണ് താമസത്തിനിടയാക്കിയത്.
ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി കൊച്ചി നഗരമാകെ സൗന്ദര്യവല്‍ക്കരിക്കണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്. കലക്ടറോട് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മല്‍സരത്തിന്റെ സംഘാടക സമിതി യോഗം ഈ മാസം 30 ന് ചേരും. കൂടുതല്‍ മല്‍സരങ്ങള്‍ കൊച്ചിക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുന്നോട്ടു വെച്ചിരുന്നു. ഫിഫയുമായി സംസാരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
തലശേരി ബ്രണ്ണന്‍ കോളജില്‍ സിന്തറ്റിക് ട്രാക്ക് സ്ഥാപിക്കാനുള്ള സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. കായികക്ഷമതാ മിഷനും ഓപറേഷന് ഒളിമ്പ്യാ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മാതൃകാ പദ്ധതികള്‍ കേന്ദ്രമന്ത്രിക്കുമുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരം പദ്ധതി സമര്‍പ്പിക്കുന്നത്. ഇതിനോട് അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. സ്ഥലം നല്കിയാല് സ്പോര്ടസ് യൂണിവേഴ്സിറ്റി അനുവദിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന്, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുളള, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: