ന്യൂദല്‍ഹി: അഴിമതി വിരുദ്ധതയുടെ ആള്‍രൂപമായി സ്വയം കൊട്ടിഘോഷിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ കോടികളുടെ അഴിമതി ആരോപണം. ശനിയാഴ്ച വരെ കേജ്രിവാള് മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍ മിശ്രയാണ് ഈ ആരോപണം ഉന്നയിച്ചത്.
മറ്റൊരു മന്ത്രിയായ സത്യേന്ദ്ര ജയിനില്‍ നിന്ന് കേജ്രിവാള് രണ്ടു കോടി രൂപ കൈപ്പറ്റുന്നത് നേരിട്ട് കണ്ടെന്ന് കപില്‍ തെളിവു സഹിതം പറയുന്നു. കേജ്രിവാളിന് 50 കോടി രൂപയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ടെന്ന് ജെയിന് തന്നോട് വെളിപ്പെടുത്തിയെന്നും കപില്‍ ആരോപിച്ചു.
കപില്‍ മിശ്രയുടെ വെളിപ്പെടുത്തല്‍ ആം ആദ്മി പാര്‍ട്ടിയെ ഞെട്ടിച്ചു. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ആപ്പിനെ ഇതു കൂടുതല്‍ പ്രതിസന്ധിയിലാക്കി. ദല്‍ഹി മന്ത്രിസഭയില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് കപില്‍ മിശ്ര രാജിവച്ചത്. കേജ്രിവാള് അഴിമതി നടത്തിയതിന്റെ തെളിവുകള്‍ ഇന്നലെ രാവിലെ ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാളിന് കപില്‍ കൈമാറി. അഴിമതിയെപ്പറ്റിയുള്ള തെളിവുകള്‍ ഏത് ഏജന്‍സിക്ക് കൈമാറാന്‍ തയാറെന്നും അദ്ദേഹം പറഞ്ഞു.
കോടികളുടെ അഴിമതി ആരോപണം സഹപ്രവര്‍ത്തകനില്‍ നിന്ന് തന്നെ ഉയര്‍ന്ന സാഹചര്യത്തില്‍ കേജ്രിവാള് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
സത്യേന്ദ്ര ജെയിനില്‍ നിന്ന് വന്‍തുക വാങ്ങിയതെന്ന് എന്തിനെന്നു ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ വിശദീകരിക്കാന്‍ പറ്റാത്ത നിരവധി കാര്യങ്ങളുണ്ടെന്നായിരുന്നു കേജ്രിവാളിന്റെ മറുപടി. പാര്‍ട്ടിക്കുള്ളിലെ അഴിമതിയെപ്പറ്റി സംസാരിച്ചതിനാണ് തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
വാട്ടര്‍ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ നല്കിയ റിപ്പോര്‍ട്ട് കേജ്രിവാള് പൂഴ്ത്തിയെന്നും കപില്‍ ആരോപിച്ചു. മന്ത്രിസഭയില്‍ അഴിമതി ആരോപണ വിധേയനാകാത്ത ഏക മന്ത്രി താനാണ്. അഴിമതിയെപ്പറ്റി എന്‍ഫോഴ്സ്മെന്റിനും സിബിഐക്കും റിപ്പോര്‍ട്ട് നല്കാന് തയാറാണ്. ആന്റി കറപ്ഷന്‍ ബ്യൂറോയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയ പശ്ചാത്തലത്തിലാണ് തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതെന്നും കപില്‍ കുറ്റപ്പെടുത്തുന്നു.
ആം ആദ്മിയില്‍ നിന്ന് പുറത്തുപോകില്ലെന്നും പാര്‍ട്ടിയെ അഴിമതി വിമുക്തമാക്കുകയാണ് ലക്ഷ്യമെന്നും കപില്‍ പറയുന്നു. അഴിമതിക്കാരനായ മന്ത്രി സത്യേന്ദ്ര ജെയിന് ജയിലിലാകുമ്പോള്‍ താന്‍ പറഞ്ഞത് സത്യമെന്ന് തെളിയുമെന്നും കപില്‍ മിശ്ര പ്രതികരിച്ചു. ആരോപണങ്ങള്‍ യുക്തിരഹിതമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: