തിരുവനന്തപുരം: ബിജെപിയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുക്കളായ സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നു. ബിജെപിയുടെ ജനമുന്നേറ്റവും ഏറ്റെടുക്കുന്ന പരിപാടികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ കടുത്ത അസ്വസ്ഥതയിലാക്കിയതിന്റെ പരിണിതഫലമാണ് നേമം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഒരുവര്‍ഷമായി തുടരുന്ന ഏകപക്ഷീയ ആക്രമണങ്ങള്‍. ജനകീയപ്രവര്ത്തനങ്ങളുമായി അടിത്തട്ടിലെ സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തി അച്ചടക്കത്തോടെ ബിജെപി മുന്നോട്ടു പോകുമ്പോള്‍ അണികളെ കൂടെ നിര്‍ത്താന്‍ സിപിഎം പെടാപ്പാടുപെടുകയാണ്. ഭയപ്പെടുത്തി അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് വിധ്വംസകശക്തികളെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന തേര്‍വാഴ്ച്ച.
പാപ്പനംകോട് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഒരു മാസത്തിനിടയില്‍ നിരവധി അക്രമങ്ങള്‍ക്കാണ് സിപിഎം നേതൃത്വം നല്‍കിയത്. വെള്ളായണി ക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കാളിയൂട്ട് ഉത്സവത്തില്‍ എല്ലാ വര്‍ഷവും ദേവിയുടെ ചിത്രം ആലേഖനം ചെയ്ത കാവിക്കൊടികളും തോരണങ്ങളും കെട്ടാറുണ്ട്. ഈ ഉത്സവത്തിലും ഭക്തര്‍ ദേവിയുടെ ചിഹ്നം ആലേഖനം ചെയ്ത കൊടികെട്ടി. എന്നാല്‍ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുന്നതിന് മതമൗലികവാദികളെ കൂട്ടുപിടിച്ച് ഡിവൈഎഫ്ഐയുടെ കൊടി കാല്‍നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്ന തരത്തില്‍ കെട്ടി. ഇത് ഭക്തരില്‍ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് ഏകപക്ഷിയമായി മാക്സിസ്റ്റുകാര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു.
പാപ്പനംകോട് പട്ടാരത്ത് ചാമുണ്ഡിക്ഷേത്രത്തിലുണ്ടായ അക്രമവും സിപിഎം ഗുഢാലോചനയുടെ ഫലമായിരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി മുമ്പെങ്ങും ഇല്ലാത്ത വിളക്കുകെട്ട് എഴുന്നെള്ളിപ്പ് നടത്തി. പകല്‍ ഡിവൈഎഫ്ഐയിലും രാത്രിയില്‍ എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുന്ന ചിലര്‍ കഞ്ചാവും മദ്യവും ഉപയോഗിച്ച് പച്ചനിറത്തിലുള്ള റിബണുകളും കെട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വിളക്കുകെട്ട് കടന്നുപോയത്. എസ്റ്റേറ്റ് റോഡില്‍ നിന്ന് പാപ്പനംകോട് റോഡിലേക്ക് വിളക്കുകെട്ട് പ്രവേശിച്ചപ്പോള്‍ ആസൂത്രിതമായി ഭക്തജനങ്ങള്‍ക്കു നേരെ ബോംബുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടു. ഷമീര്‍, ലത്തീഫ്, ഷുക്കൂര്‍ എന്നിവര്‍ക്കെതിരെ അന്ന് പരാതി ഉയര്‍ന്നു.
ആക്രമണം തടയാന്‍ ശ്രമിച്ച എസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും നിരവധി ഭക്തര്‍ക്കും പരിക്കേറ്റു. അഖിലേഷ്, സുമേഷ്, അപ്പു എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കരമനയിലെ കാലടി ക്ഷേത്രത്തിലും സമാനരീതിയില്‍ സിപിഎം അക്രമണം നടത്തി. ബിജെപിയുടെ വെയിറ്റിങ് ഷെഡ് അടിച്ചു തകര്‍ത്ത് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം ഇടപെടല്‍ അണികള്‍ക്കിടയില്‍ വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: