ആലപ്പുഴ: ഒ. രാജഗോപാല്‍ എംഎല്‍എയുടെയും ബിജെപിയുടെയും ഓഫീസുകള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ അക്രമത്തിനു പിന്നില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുമെന്നും കുമ്മനം പറഞ്ഞു. മണ്ഡലാടിസ്ഥാനത്തില്‍ പ്രകടനങ്ങളും യോഗങ്ങളും നടത്തും. അക്രമം യാദൃച്ഛികമല്ല, ആസൂത്രിതമാണ്. മുന്‍ എംഎല്‍എ ശിവന്‍കുട്ടിയുമായി ചേര്‍ന്നാണ് കണ്ണൂര്‍ ലോബിയുടെ അക്രമം. ഇത് പാര്‍ട്ടി പരിപാടിയാക്കി മാറ്റി. നേരത്തെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിക്കുകയും, കൊന്നൊടുക്കുകയുമായിരുന്നു സിപിഎം നയം. ഇപ്പോള്‍ ഓഫീസുകള്‍ തകര്‍ക്കുകയെന്ന തരംതാഴ്ന്ന രാഷ്ട്രീയമാണ് പയറ്റുന്നത്. ഓഫീസ് ആക്രമണക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും ഉടന്‍ പിടികൂടുമെന്നുമാണ് അന്ന് ഡിജിപി പറഞ്ഞത്. എന്നാല്‍, ആരെയും പിടികൂടിയില്ല. അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. സമാധാനം നിലനിര്‍ത്താനാണ് ജനാധിപത്യ രീതിയില്‍ പ്രതികരിക്കുന്നത്, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: