ഇരിട്ടി: സുപ്രീംകോടതി ഉത്തരവ് മറികടക്കാനും ബാര്‍ പ്രവര്‍ത്തിക്കാനാവശ്യമായ അനുമതി നേടിയെടുക്കുവാനുമായി ഇരിട്ടിയിലെ ഒരു മുന്‍ ബാറിലേക്ക് നിര്‍മ്മിച്ച വഴിയുടെ പേരില്‍ വിവാദം മുറുകുന്നു. ഇതിന്റെ പേരില്‍ ഇരിട്ടി നഗരസഭയിലെ ഒരു കൗണ്‍സിലറുടെ പേരില്‍ വ്യാപക നോട്ടീസ്, വാട്സാപ്പ് പ്രചാരണവും കൊഴുക്കുന്നു. ഇരിട്ടി നഗരസഭയിലെ ടൗണ്‍ വാര്‍ഡിലെ മുസ്ലിം ലീഗ് കൗണ്‍സിലറുടെ പേരിലാണ് നോട്ടീസും വാട്സ് ആപ്പ് പ്രചാരണവും വ്യാപകമായി നടക്കുന്നത്.
ഇരിട്ടി പട്ടണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു ബാറുകളും തലശ്ശേരി മൈസൂര്‍ അന്തര്‍ദേശീയ പാതയോടു ചേര്‍ന്ന് ഏതാനും വാര അകലത്തില്‍ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തു അവരുടെ മദ്യനയത്തിന്റെ ഭാഗമായി രണ്ടു ബാറുകളും മദ്യവില്‍പ്പന നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷ ഗവര്‍മ്മെണ്ടു അധികാരത്തില്‍ വന്ന ശേഷം ഉണ്ടായ മൃദുല സമീപനം മുതലെടുക്കാനായി ഇത്തരം സ്ഥാപനങ്ങള്‍ രംഗത്തു വരികയും ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥാപനത്തിന് ബിയര്‍ വൈന്‍ വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് ലഭിക്കുകയും ചെയ്തു. ദൂരപരിധി മറികടക്കാനായി ഇവര്‍ ഇരിട്ടി ടൗണിനോട് ചേര്‍ന്നുകിടക്കുന്ന ഇവിടേക്കുള്ള വഴികളെല്ലാം അടച്ചു. പയഞ്ചേരി മുക്കില്‍ നിന്നും നേരമ്പോക്കില്‍ നിന്നുമുള്ള വഴികള്‍ തുറന്നു കൊടുക്കുകയും ചെയ്തു.
ഇതേ അടവ് നയം തന്നെയാണ് ഇരിട്ടി പാലത്തിനു സമീപമുള്ള സ്ഥാന ഉടമയും സ്വീകരിച്ചത്. ദൂരപരിധി മറികടക്കുന്ന തിനായി പുതുതായി നേരംപോക്ക് വഴി റോഡു നിര്‍മ്മിച്ചു. ഇതിനായി പലസ്വകാര്യവ്യക്തികളില് നിന്നും സ്ഥലം വാങ്ങി. എന്നാല്‍ ഈ റോഡു കടന്നു പോവുന്നത് ഇരിട്ടി െ്രെടബല്‍ ലേഡീസ് ഹോസ്റ്റലിന്റെ മതില് പൊളിച്ചാണ്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മുന്‍പ് മദ്യപാനികളുടെ നിരന്തര ശല്യം നേരിട്ടതിനെത്തുടര്‍ന്നു ഇരിട്ടി പോലീസില്‍ നിരവധി പരാതികളും മറ്റും ഉണ്ടായതിനെത്തുടര്‍ന്നു അധികൃതര്‍ ഇവിടേക്കുള്ള വഴി ഇരുവശവും മതിലുകെട്ടിത്തിരിച്ചു ഗേറ്റും സ്ഥാപിച്ചിരുന്നു. ഈ മതിലാണ് ബാറിലേക്കുള്ള റോഡിന്റെ പേരില്‍ ഇപ്പോള്‍ പൊളിച്ചു മാറ്റിയിരിക്കുന്നത്. കൂടാതെ ഹോസ്റ്റലില്‍ നിന്നുമുള്ള കാഴ്ച മറക്കാനായി സ്ഥാപനമുടമ തന്നെ ഹോസ്റ്റല്‍ മതിലില്‍ റൂഫിങ് ഷീറ്റുകള്‍ കൊണ്ട് മറവ് തീര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനെല്ലാം ഭരണ പ്രതിപക്ഷമടക്കമുള്ള രാഷ്ട്രീയക്കാരുടെ ഒത്താശയുമുണ്ടെന്നാണ് പുറമെയുള്ള സംസാരം. ഇവിടെയാണ് ലീഗ് അംഗമായ ഇരിട്ടി നഗരസഭാ കൗണ്‍സിലറുടെ പേരില്‍ പ്രചരിക്കുന്ന നോട്ടീസിന്റെ പ്രസക്തിയും. റോഡ് നിര്‍മ്മിക്കുന്നതിന് പേരില്‍ കൗണ്‍സിലര്‍ ലക്ഷങ്ങള്‍ വാങ്ങിയെന്നു നോട്ടീസില്‍ പറയുന്നു. പയഞ്ചേരിമുക്കില്‍ നിന്നും നേരമ്പോക്കിലേക്കും ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കും പോകുന്ന പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡ് ഏഴായി സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന ബാറുടമ ടാര്‍ ചെയ്തു വൃത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞു ഈ കൗണ്‍സിലറും ചിലരും ചേര്‍ന്ന് റോഡ് പ്രവര്‍ത്തി തടഞ്ഞിരുന്നു. ഈ റോഡ് തന്നെയാണ് ബാറുടമ തങ്ങളുടെ വഴിയായി കാണിച്ചിരിക്കുന്നതും. കൗണ്‍സിലറുടെ നേതൃത്വത്തില്‍ റോഡുപണി തടസ്സപ്പെടുത്തിയത് നാട്ടുകാരില്‍ പലരും ചോദ്യം ചെയ്തിരുന്നു. അതേസമയം ഇതേ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് പാലത്തിനു സമീപത്തെ സ്ഥാപനമുടമ ലേഡീസ് ഹോസ്റ്റലിന്റെ മതില് പൊളിച്ചു റോഡുണ്ടാക്കിയതെന്നതും ഇതിനു പിന്നില്‍ വന്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: