പഴയങ്ങാടി: പാപ്പിനിശ്ശേരി തുരുത്തിയില്‍ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. പാപ്പിനിശ്ശേരി പഞ്ചായത്തിലെ വളപട്ടണം പുഴയോരത്തെ തുരുത്തിയിലെ പത്തേക്കറോളം വിസ്തൃതിയിലുള്ള കണ്ടല്‍ക്കാടാണ് വെട്ടിനശിപ്പിച്ചത്. കെട്ടിടാവശിഷ്ടങ്ങളും മണ്ണും വാഹനത്തില്‍ കൊണ്ടുവന്ന് തള്ളി തണ്ണീര്‍ത്തടം തികത്തിയ നിലയിലാണ് ഇപ്പോഴുള്ളത്. ആഴ്ചകളായി രാത്രികാലങ്ങളില്‍ കണ്ടല്‍ച്ചെടികള്‍ ചിലര്‍ വെട്ടിനശിപ്പിക്കുന്നതായി പരാതിയുണ്ടായിരുന്നുവെങ്കിലും ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വെട്ടിനശിപ്പിച്ച കണ്ടല്‍ച്ചെടികള്‍ ഇപ്പോള്‍ പൂര്‍ണമായും ഉണങ്ങിയ നിലയിലാണുള്ളത്. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ യൂണിറ്റിന് സമീപമാണ് എക്കര്‍ കണക്കിന് കണ്ടല്‍വനം നശിപ്പിച്ചിട്ടുള്ളത്. ചില മേഖലകളില്‍ തീവെച്ച് നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നശിപ്പിച്ച ചെടികള്‍ക്ക് മുകളില്‍ മണ്ണിട്ട് മൂടുകയാണ് ചെയ്തത്.
ജൈവ വൈവിധ്യത്തിനും ജീവികളുടെ ആവാസ വ്യവസ്ഥക്കും നാശം വരുത്തുന്ന രീതിയില്‍ കണ്ടല്‍വനം വ്യാപകമായി നശിപ്പിച്ചിട്ടും ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നേരത്തെ ഇത്തരത്തില്‍ കണ്ടല്‍ച്ചെടികള്‍ നശിപ്പിച്ചവര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് പരാതിയുയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: