തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 25000 രുപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കാനാണ് പറഞ്ഞത്. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
കോടതിയില്‍ സര്‍ക്കാര്‍ മാപ്പുപറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിനു സുപ്രീം കോടതിയിൽ 25000 രൂപാ പിഴ അടക്കേണ്ടി വന്ന സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്റ്റ് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് പിഴ ചുമത്തി എന്ന തരത്തില്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക ഉപയോഗിക്കുക. സെന്‍കുമാറിന്റെ നിയമനത്തില്‍ വ്യക്തത തേടിയാണ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. കേസില്‍ നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമേ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂ. സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളിയിട്ടില്ല. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം നല്കിയ വിശദീകരണമാണ് കോടതി നിരാകരിച്ചതെന്നും പിണറായി വിജയന് പറഞ്ഞു.
സുപ്രീം കോടതി വിഷയം നാളെ പരിഗണിക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ വിഷയം പരിഗണിക്കുന്നത് ഉചിതമാണോയെന്ന് സ്പീക്കർ ആരാഞ്ഞെങ്കിലും കോടതി പരിഗണിക്കുന്ന വിഷയം പരാമർശിക്കില്ലന്നും അടിയന്തര പ്രമേയത്തിന് അനുമതി വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: