ലഖ്നൗ: ഉത്തർപ്രദേശിൽ പാർട്ടിക്ക് ഏറ്റ കനത്ത തോൽവിയുടെ കാരണം അഖിലേഷ് യാദവും അപ്പോഴത്തെ പാർട്ടിയുമാണെന്ന് സമാജ്വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ്. കര്‍ഹാലിലെ ജനൂസയില് ധര്‍മേന്ദ്ര യാദവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മുലായം.
യുപിയിൽ ഉണ്ടായ തിരിച്ചടി ജനങ്ങളുടെ പരാജയമല്ലെന്നും കര്‍ഹാലില്‍ നടന്ന ചടങ്ങില്‍ മുലായം പറഞ്ഞു. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു മകന് അഖിലേഷ് യാദവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസ്-എസ്.പി സഖ്യമാണ് സമാജ്വാദി പാര്‍ട്ടിയെ ഇന്ന് ഈ നിലയിലെത്തിച്ചത്. മുഖ്യമന്ത്രി താനായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയൊന്നും ആവില്ലായിരുന്നുവെന്നും മുലായം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് നിരവധി തവണ അഖിലേഷിനോട് പറഞ്ഞതാണ്. പക്ഷെ തന്റെ വാക്കുകള്‍ക്ക് വില നല്കാന് അഖിലേഷ് തയ്യാറായില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വില്ലന്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇക്കാര്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുലായം പറഞ്ഞു.
സമാജ്വാദി പാര്‍ട്ടിയുടെ ഭാവി യുവാക്കളുടെ കയ്യിലായിരിക്കും. പൂര്‍വ്വാധികം ശക്തിയോട് കൂടി തങ്ങള്‍ തിരിച്ചെത്തും. സ്വന്തം അച്ഛനോട് പോലും കൂറുപുലര്‍ത്താന്‍ കഴിയാത്ത ഒരാള്‍ക്ക് ആരോടും കൂറുപുലര്‍ത്താന്‍ കഴിയില്ലെന്ന പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തലിന് മറുപടി നല്കാന് അഖിലേഷിന് കഴിഞ്ഞില്ലെന്നും മുലായം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: