ചെന്നൈ: അണ്ണാ ഡിഎംകെ (അമ്മ) വിഭാഗത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി മറ്റൊരു കോഴക്കേസ് കൂടി. മണൽഖനന വ്യവസായി ശേഖർ റെഡ്ഡി തമിഴ്നാട്ടിലെ ഭരണകക്ഷി നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമായി 400 കോടിയോളം രൂപ കൈക്കൂലി നൽകിയതിന്റെ രേഖകൾ ആദായനികുതി വകുപ്പിനു ലഭിച്ചു.
റെഡ്ഡിയുടെ ഡയറിയിൽ നിന്ന് അണ്ണാ ഡിഎംകെ നേതാക്കളുമായി നടത്തിയ വൻകിട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡയറിയിലെ പേരുകൾ പുറത്തായാൽ അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം കൂടുതൽ പ്രതിരോധത്തിലാവും. ഇത് പനീർസെൽവം ക്യാമ്പിന് നേട്ടമാവുകയും ചെയ്യും.
നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ അടങ്ങിയ കത്ത് നടപടിക്കുള്ള ശുപാർശയോടെ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് അയച്ചതായി ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. നവംബർ എട്ടിലെ നോട്ട് അസാധുവാക്കൽ നടപടിക്കു പിന്നാലെ കള്ളപ്പണം ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച പരിശോധനകൾക്കിടെയാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി ശ്രദ്ധയിൽപ്പെട്ടത്.
ഭരണകക്ഷിയായ അണ്ണാ ഡിഎംകെ (അമ്മ) വിഭാഗത്തിലെ മന്ത്രിമാർ, എംഎൽഎമാർ, മുതിർന്ന നേതാക്കൾ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ 60 പേരുമായി നടത്തിയ കോടികളുടെ പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങൾ ഡയറിയിൽ ഉണ്ടെന്നു പറയുന്നു.
മണൽ ഖനനത്തിനുള്ള കരാറുകൾ നേടിയെടുക്കാൻ 400 കോടി രൂപയോളം റെഡ്ഡി കൈക്കൂലി നൽകിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: