ഇരിട്ടി: ഒട്ടേറെ പരാധീനതകള്‍ക്കിടയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ആഹഌദത്തിമര്പ്പിലാണ് ആറളം ഫാം ഗവ.ഹൈസ്കൂള്‍. ആദിവാസികള്‍ മാത്രം വിദ്യ അഭ്യസിക്കുന്ന സ്കൂളില്‍ എസ്എസ്എല്‍സി ബാച്ച് ആരംഭിച്ചതുമുതല്‍ അഞ്ചു വര്‍ഷവും ഇവിടെ നൂറുമേനി വിളയിച്ച് വിദ്യാര്‍ഥികളും സ്കൂള്‍ അധികൃതരും സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമാക്കി ആറളം ഫാം സ്കൂളിനെ മാറ്റി.
1982 ല്‍ ആരംഭിച്ച ഒരു എല്‍പി സ്കൂള്‍ ഏതാനും വര്‍ഷം മുമ്പ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയായിരുന്നു.
ഫാമിലെ പുനരധിവാസ മേഖലയില്‍ താമസമാക്കിയ ആദിവാസി കുടുംബങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതലും ഇവിടുത്തെ പഠിതാക്കള്‍. എല്ലാകാലത്തും പരാധീനതകളുടെ നീണ്ട പട്ടിക സ്കൂള്‍ സ്ഥിതിചെയ്യുന്ന ആറളം പഞ്ചായത്തിലെ ഭരണാധികാരികള്‍ ജില്ലാ പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും മുന്നില്‍ സമര്‍പ്പിച്ചു കൊണ്ടിരുന്നു. സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കും അസൗകര്യങ്ങളും സ്കൂളിനെ പലപ്പോഴും അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് നയിച്ചു. എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ മൂലം അതിന് ഒരു പരിധിവരെ തടയിടാനായി. മുകുളം പദ്ധതിയിലൂടെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാത ഭക്ഷണം അടക്കം നല്‍കിയും ആര്‍ച്ചറി അടക്കമുള്ള കായിക പരിശീലന പദ്ധതികളും എസ്എസ്എ പദ്ധതിപ്രകാരം സ്കൂളിന് പുറത്ത് ട്യൂഷന് നല്‍കിയും മറ്റും പഠന നിലവാരം ഉയര്‍ത്താനും കൊഴിഞ്ഞുപോക്കു നിര്‍ത്താനും അധികൃതര്‍ക്കായി. ഇതോടൊപ്പം ആറളം ഗ്രാമ പഞ്ചായത്തും സ്കൂളിലെ അദ്ധ്യാപകരും നടത്തിയ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം കൂടിയായപ്പോള്‍ സ്കൂളിന് ഒരു പുത്തന്‍ ഉണര്‍വ് കൈവന്നു. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായി. കളിസ്ഥലവും ഭക്ഷണശാലയും മറ്റും ഇതിന്റെ ഭാഗമായി നിര്‍മ്മിച്ചു .
2013 ലാണ് ഇവിടെ എസ്എസ്എല്‍സിയുടെ ആദ്യ ബാച്ച് പരീക്ഷ എഴുതുന്നത്. അന്ന് പത്തില്‍ താഴെ മാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ ഉണ്ടായിരുന്നത്. അന്ന് തുടങ്ങിയ നൂറ് ശതമാനം വിജയം ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ പെരുകിയിട്ടും തുടര്‍ച്ചയായി അഞ്ചാം ബാച്ചിലും ആവര്‍ത്തിക്കുവാന്‍ സ്കൂളിനായി.
ഡെയ്സി ജോസഫ് ആണ് ഇവിടുത്തെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക. എഴുത്തുകാരനും നോവലിസ്റ്റുമായ ബിനോയ് തോമസ്, ഗിരീഷ് കുമാര്‍, ദിജ, ഹരീഷ് കുമാര്‍ എന്നീ അദ്ധ്യാപകരും ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് കെ. വേലായുധന് തുടങ്ങിയവരും സ്കൂളിന്റെ പുരോഗതിയില്‍ ഇന്ന് ഭാഗവാക്കുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: