പാനൂര്‍: പാനൂര്‍ സബ്ജില്ലയില് പൊതുവിദ്യാലയങ്ങള്‍ ഭീഷണി നേരിടുന്നു. ഹയര്‍സെക്കണ്ടറി, ഹൈസ്ക്കൂള് വിഭാഗത്തില്‍ അഞ്ചുവീതം സ്ക്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ അക്കാദമിക്ക് തലവും ബൗദ്ധിക സാഹചര്യവും മെച്ചപ്പെടാത്തതാണ് സ്കൂളുകള്‍ ഭീഷണിയിലാകാന്‍ കാരണം. വിജയ ശതമാനം ഉയര്‍ത്താന്‍ സ്കൂളധികൃതരുടെ ഭാഗത്തു നിന്നും നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പാഠ്യതേര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ പാകപ്പെടുത്താന്‍ സംവിധാനങ്ങളില്ലാത്തത് മേഖയിലെ സ്കൂളുകളെ ബുദ്ധിമുട്ടിലാക്കുന്നതായി അദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒന്നര ഏക്കറില്‍ കുറയാതെ തയ്യാറാക്കിയ മൈതാനം ഹൈസ്ക്കൂള് തലങ്ങളില്‍ വേണമെന്നിരിക്കെ സബ് ജില്ലയിലെ ഒരു വിദ്യാലയത്തിലും മൈതാനം പേരിനു മാത്രമാണുളളത്. ഇതു കാരണം ഒരു കായികതാരം പോലും ഈ മേഖലയില്‍ നിന്നും വളര്‍ന്നു വരുന്നില്ല. 20 യുപി സ്ക്കൂളും 48 എല്‍പി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്ന പാനൂര്‍ സബ്ജില്ലയില് ആകെ ഉള്ള ഒരു സര്‍ക്കാര്‍ യുപി സ്ക്കൂള് പൂട്ടേണ്ട അവസ്ഥയിലാണ്. മാക്കൂല്‍പീടികയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ക്കൂളില്‍ 45 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. സ്ക്കൂള് പൂട്ടാതിരിക്കാന്‍ കഠിന പ്രയത്നമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. എല്‍പി വിഭാഗത്തില്‍ ആറെണ്ണമാണ് സര്‍ക്കാറിന്റെ കീഴിലുളളത്. ഇതില്‍ കൂരാറ കഴുങ്ങുംവെളളി എല്‍പി വിദ്യാര്‍ത്ഥികളുടെ കുറവില്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുകയാണ്. ഇവിടെ ബൗദ്ധിക സാഹചര്യം മെച്ചപ്പെടുത്താനുളള ഒരു നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ലായെന്ന് അദ്ധ്യാപകര്‍ പറയുന്നു.
വനവാസി മേഖലയായ നരിക്കോട് മലയിലെ സര്‍ക്കാര്‍ എല്‍പിയില്‍ 10 കുട്ടികളും മൂന്ന് അദ്ധ്യാപകരുമാണുള്ളത്. മറ്റു സ്ക്കൂളുകള്‍ വാഹനങ്ങളും യൂണിഫോമും കുടയും മറ്റും നല്കി വിദ്യാര്‍ത്ഥികളെ പിടിച്ചു നിര്‍ത്താന്‍ പാടുപ്പെടുകയാണ്. സബ്ജില്ലയില് അഞ്ചു യുപി സ്ക്കൂളുകളില്‍ മാത്രമാണ് ഇംഗ്ലീഷ് മീഡിയമുളളത്. പാനൂര്‍ യുപി, പാലത്തായി യുപി, ടിപിജിഎം കണ്ണങ്കോട്, ഈസ്റ്റ് വളജ്യായി യുപി, മൊകേരി ഈസ്റ്റ് യുപി എന്നീ സ്ക്കൂളുകളിലാണ് ഇംഗ്ലീഷ് മീഡിയമുളളത്. 3 ഡിവിഷന് ഉണ്ടെങ്കില്‍ 1 ഇംഗ്ലീഷ് മീഡിയം അനുവദിക്കാമെന്നാണ് നിയമം. ഇംഗ്ലീഷ് മീഡിയം അനുവദിക്കപ്പെട്ട സ്ക്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കുട്ടികളെത്തേടി പോകേണ്ട അവസ്ഥയില്ലെന്നും മറ്റു സ്ക്കൂളുകളിലെ പ്രതിസന്ധി ഇത്തരം സ്ക്കൂളുകളിലില്ലെന്നും ഒരു പ്രധാനാദ്ധ്യാപകന് പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്ക്കൂളുകളില്‍ കല, കായികം തുടങ്ങിയ രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായും പങ്കാളികളാക്കണമെന്നുണ്ട്. ഇതു പ്രകാരം പുതിയ തസ്തികള്‍ സൃഷ്ടിച്ച് അദ്ധ്യാപകരെ നിയമിക്കേണ്ടതുമാണ്. ഇതൊന്നും പാലിക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
നാല് യുപി സ്ക്കൂളുകളില്‍ മാത്രമാണ് കായികാദ്ധ്യാപകര്‍ ഉളളത്. ടിപിജിഎം യുപി, മൊകേരി ഈസ്റ്റ് യുപി, പാലക്കൂല്‍ യുപി, തിരുവാല്‍ യുപി. ഇതിനു പുറമെ സബ്ജില്ല പരിധിയില്‍ ഒരു മൈതാനവും ഇല്ല എന്നതും ഏറെ കൗതുകകരമാണ്. സബ്ജില്ലാ കായികമേളയ്ക്ക് തലശ്ശേരി സ്റ്റേഡിയത്തെയാണ് ആശ്രയിക്കുക. മാറി വന്ന സര്‍ക്കാറുകള്‍ പ്രഖ്യാപനം നടത്തുക എന്നല്ലാതെ ഇതുവരെ കായികപ്രേമികളുടെ ചിരകാല അഭിലാഷമായ സ്റ്റേഡിയം നിര്‍മ്മാണമെന്ന സ്വപ്നപദ്ധതി സ്വപ്നസഞ്ചാരത്തില്‍ ഇപ്പോഴും അഭിരമിക്കുകയാണ്. സംഗീതം, ചിത്രകല അദ്ധ്യാപകന്മാരുടെ അവസ്ഥയും മറിച്ചല്ല. സ്ക്കൂളുകളില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിയ മാനേജ്മെന്റ് വിരലിലെണ്ണാവുന്നവര്‍ മാത്രം. അദ്ധ്യാപകരും പിടിഎ പ്രതിനിധികളും വാങ്ങിച്ച വാഹനങ്ങളും പല സ്ക്കൂളൂകളിലുമുണ്ട്. താല്‍ക്കാലികമായി കുട്ടികളെ കയറ്റിവരാന്‍ സ്വകാര്യ വാഹനങ്ങളെ ഏര്‍പ്പാടു ചെയ്യുകയാണ് മിക്ക സ്ക്കൂളുകളും. അതിനു പണം മുടക്കുന്നത് അദ്ധ്യാപകര്‍ തന്നെയാണ്.
പൊതുവിദ്യാലയ സംരക്ഷണയഞ്ജം ആരംഭിച്ച് പിടിഎ പ്രതിനിധികളും നാട്ടുകാരും സ്ക്കൂളുകളെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന സര്‍ക്കാര്‍ തീരുമാനം ഫലം കണ്ടില്ലെന്ന് അദ്ധ്യാപകര്‍ പറയുന്നു. സ്ക്കൂളിനു വേണ്ടിയും മാനേജ്മെന്റിനു വേണ്ടിയും പണം പിരിക്കാനൊന്നും ആരും മെനക്കെടുന്നില്ല. തിരികെ തിരുമുറ്റത്ത് പദ്ധതിയും പ്രഹസനമാണ്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന്് പറയുന്ന സര്‍ക്കാര്‍ തന്നെ കൂണുപോലെ മുളച്ചു വരുന്ന സ്വകാര്യ സ്ക്കൂളുകള്‍ക്ക് അനുമതി നല്‍കുകയാണ്. സ്ക്കൂള് കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കപ്പെട്ടതും വൃത്തിയുളള ടോയ്ലറ്റും അടുക്കളയും ഇന്ന് സ്ക്കൂളുകളെ ആകര്‍ഷണീയമാക്കുന്നുണ്ട്. എന്നാല്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് അവ്യക്തത നിലവിലുണ്ട്.മെയ് 30 നുളളില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശമുണ്ടെന്നും ഇത് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും എഇഒ സുനില്‍കുമാര്‍ പറഞ്ഞു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ പൊതുവില്‍ ജൂലായ് അവസാനവാരമാണ് ഫിറ്റ്നസ് നല്‍കുക. കാലവര്‍ഷം കനത്തതിനു ശേഷം അപകടം തരണം ചെയ്തൂവെന്ന ധാരണയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് പതിവ്. കെട്ടിടം പരിശോധിക്കാനോ അപകടാവസ്ഥ നോക്കാനോ ഇവര്‍ മെനക്കെടാറില്ലത്രേ. കാലവര്‍ഷം അതിജീവിച്ചാല്‍ ഫിറ്റ്നസ് എന്നാണ് നയം. അതിനാല്‍ തന്നെ ഇത്തവണ അദ്ധ്യയനം ആരംഭിക്കും മുന്‍പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്നും ഇല്ലെങ്കില്‍ ജൂണ്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും എഇഒ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: