തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം അന്വേഷിക്കാന്‍ മലയാളികളായ ബി.ജെ.പി എം.പിമാര്‍ മൂന്നാര്‍ സന്ദര്‍ശിക്കും. സുരേഷ്ഗോപി, റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് ഈ മാസം 14 ന് മൂന്നാറിലെത്തുക. ഒ.രാജഗോപാല്‍ എം.എല്‍.എയും സംഘത്തിലുണ്ടാകും.
മൂന്നാര്‍ കയ്യേറ്റത്തിനെതിരെ കേന്ദ്ര ഇടപെടലിനായാണ് എം.പിമാരുടെ സന്ദര്‍ശനം. മൂന്നാറിനെപ്പറ്റിയുള്ള വസ്തുതാ വിവര റിപ്പോര്‍ട്ട് കേന്ദ്രപരിസ്ഥിതി മന്ത്രിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് കേന്ദ്രസംഘം ഉടന്‍ മൂന്നാര്‍ സന്ദര്‍ശിക്കും. സാധാരണക്കാരായ കുടിയേറ്റക്കാര്‍ക്ക് ഉടന്‍ ഭൂമി ലഭ്യമാക്കണമെന്നാണ് ബി.ജെ.പി നിലപാടെന്ന് മലയാളികളായ മൂന്ന് ബി.ജെ.പി എം.പിമാരും ഒ.രാജഗോപാല്‍ എം.എല്‍. എയുംപങ്കെടുത്ത യോഗത്തിന് ശേഷം കുമ്മനം രാജശേഖരന് പറഞ്ഞു. നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കേണ്ടിയിരുന്നില്ല. ഭൂരഹിതര്‍ക്ക് ഭൂമി എങ്ങനെ നല്‍കാം എന്നതിനെപ്പറ്റിയായിരുന്നു സര്‍വ്വ കക്ഷിയോഗം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്.
ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാത്ത ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. കേരളത്തില്‍ നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ട് കേരളാ സര്‍ക്കാര്‍ പാഴാക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഇക്കാര്യം എം.പി മാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തും.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കുത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. മുന്‍ വര്‍ഷങ്ങളിലെ കണക്ക് കൃത്യമായി നല്‍കാത്തതാണ് പല പദ്ധതികളുടെയും ഫണ്ട് പാഴായി പോകുന്നതിന് കാരണം . കുട്ടനാട് ഇടുക്കി പാക്കേജുകള്‍, പമ്പാനദി സംരക്ഷണം, അട്ടപ്പാടിയുടെ വികസനം എന്നിവയ്ക്കുള്ള കോടിക്കണക്കിന് രൂപയാണ് ഇതുപോലെ സംസ്ഥാനം പാഴാക്കിയത്.
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനായി ബി.ജെ.പി കേരളാ ഘടകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് നല്‍കും. കൈത്തറി ഉള്‍പ്പടെയുള്ള കേരളത്തിലെ വസ്ത്ര വ്യവസായ മേഖലയിലെപ്രശ്നങ്ങള് മനസ്സിലാക്കാന്‍ ടെക്സ്റ്റയില്‍സ് മന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തുമെന്നും കുമ്മനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: