കുട്ടനാട്: ആരാധനാലയങ്ങളുടെ മറവില്‍ കുട്ടനാട്ടില്‍ നിലംനികത്തല്‍ വ്യാപകം. നിലവില്‍ കൃഷി നടക്കുന്ന പാടശേഖരങ്ങള്‍പോലും ഏക്കറുകണക്കിന് നികത്തുകയാണ്. കാവാലം, കണ്ണാടി, കുന്നുമ്മ, പുന്നക്കുന്നത്തുശ്ശേരി, മണലാടി, പൊങ്ങ, എടത്വ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ആരാധനാലയങ്ങളുടെ മറവില്‍ നിലം നികത്തുന്നു.
കുന്നുമ്മയില്‍ മതസ്ഥാപനങ്ങളുടെ ബോര്‍ഡ് സ്ഥാപിച്ച ശേഷമാണ് പാടശേഖരം നികത്തുന്നത്. ചില പ്രദേശങ്ങളില്‍ കുരിശ് നാട്ടിയശേഷം ചുറ്റും ടിന് ഷീറ്റുപയോഗിച്ച് മറച്ചാണ് നികത്തുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥരും നിയമവിരുദ്ധമായി നടക്കുന്ന നിലംനികത്തല്‍ തടയാന്‍ മടിക്കുകയാണ്. റവന്യൂ വകുപ്പിന് അപേക്ഷ പോലും നല്‍കാതെയാണ് സംഘടിത മതശക്തിയുടെ മറവില്‍ പലസ്ഥലങ്ങളിലും നികത്തല്‍ നടക്കുന്നത്.
ഇതിനെതിരെ പരാതി ഉന്നയിക്കുന്നവരോട് തങ്ങള്‍ നിസ്സഹായരാണെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍പോലും പറയുന്നത്. വീടുവയ്ക്കുന്നതിനും ഭവനരഹിതര്‍ അഞ്ചുസെന്റു ഭൂമി നികത്തുന്നതിനുപോലും നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി അന്വേഷണം നടത്തിയശേഷം മാത്രമേ വീടുനിര്‍മ്മാണത്തിന് അനുമതി നല്കാന് പാടുള്ളൂ. ഈ സാഹചര്യത്തിലാണ് നിയമങ്ങള്‍ പാടെ ലംഘിച്ച് നിലംനികത്തല്‍ വ്യാപകമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: