വില്വമംഗലം സ്വാമിയാര് കിഴക്കുഭാഗത്തുവന്നു ഭജനമിരുന്ന് ദേവിയുടെ രൗദ്രഭാവം ശാന്തമാക്കിത്തീര്‍ത്തുവെങ്കില്‍ കിഴക്കേനട എന്തിന് പിന്നേയും പൂട്ടിയിടണം. കിഴക്കേ നടയ്ക്കലെ കതകിനു സുഷിരമുണ്ടെങ്കില്‍ അതില്‍ക്കൂടി ദേവിയുടെ ദൃഷ്ടികടക്കില്ലേ? പിന്നെ പൂട്ടിയിട്ടതുകൊണ്ട് വിശേഷമുണ്ടോ? അതു വിഷുവിന് മാത്രമേ തുറക്കൂ-വിഷുവിന് തുറക്കാമെങ്കില്‍ എന്തുകൊണ്ട് മറ്റു ദിവസങ്ങളില്‍ തുറന്നിട്ടുകൂടാ? വിഷുവിനു മാത്രം കരുണാമയിയും മറ്റു ദിവസങ്ങളില്‍ അതല്ലാതെയുമായിരിക്കും ദേവി എന്നുപറയുന്നത് ദേവിയെത്തന്നെ ഇടിച്ചുതാഴ്ത്തുകയല്ലെ? വന്നിരുന്നതുമുതല്‍ ദേവിക്കു പടിഞ്ഞാറു ശാന്തഭാവമായിരുന്നെങ്കില്‍ കിഴക്കുമാത്രം എന്തിനു രൗദ്രമായി? ഇങ്ങനെ പല ചോദ്യങ്ങളും ചിന്തിക്കുന്ന ഒരു വിശ്വാസിക്ക് അസൗകര്യമുണ്ടാക്കും.
വാസ്തവത്തില്‍, നാട്ടുകാരെല്ലാം ചേര്‍ന്ന് ഒരു സപ്താഹമോ അഖണ്ഡഭജനയോ അതുപോലെ എല്ലാവരും ഒരുമിച്ചുചേര്‍ന്ന്, പ്രകടനാത്മകമല്ലാത്ത, ഭക്തിനിര്‍ഭരമായ എന്തെങ്കിലും പരിപാടിയോ നടത്തി അമ്പലത്തിന്റെ കിഴക്കും പടിഞ്ഞാറും നടകള്‍ തുറന്നിടുകയാണ് ഇന്നുവേണ്ടത്. സോപാനദ്വയമുള്ള ആ അമ്പലത്തിന്റെ അപൂര്‍വത കേരളമെങ്ങും വിളിച്ചുപറയുകയാണ് വേണ്ടത്. ദേവിയുടെ ദൃഷ്ടിപഥത്തില്‍പ്പെട്ട പാടങ്ങള്‍ ഒരിക്കലും തരിശിടുകയില്ല എന്ന് നാട്ടുകാര്‍തന്നെ തീരുമാനിക്കുകയും വേണം.
തരിശിട്ടതിന്റെ ഭാരം ദേവിയുടെ മേല്‍ വച്ചുകെട്ടരുത്. വെള്ളത്തിനു ദൗര്‍ലഭ്യമുണ്ടായിരുന്ന കാലഘട്ടത്തില്‍ മറ്റു പോംവഴി ഇല്ലാത്തതുകൊണ്ടായിരിക്കാം ഒരുപക്ഷേ തരിശിട്ടത്. എന്നാല്‍ കുഴല്‍കിണറും പമ്പുമെല്ലാം ഗ്രാമാന്തരങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞ ഈ ശാസ്ത്രീയയുഗത്തില്‍ അത് അതേപടി തുടരണമെന്നില്ല.
ഉണ്ണി എല്ലുമുറിയെ പണിയെടുക്കുന്നതു കാണുമ്പോള്‍ അമ്മയുടെ രൗദ്രമെല്ലാം പമ്പ കടക്കും. അതോടെ ഇതുവരെ കൈമാറി വന്ന ഐതിഹ്യവും കൈമോശം വന്നുപോകും. അപ്പോള്‍ ഒരുതുള്ളി കണ്ണീര്‍പോലും വീഴ്ത്തേണ്ടതുമില്ല. അപൂര്‍വമായുള്ള രണ്ടു സോപാനങ്ങളുടെ മുന്പില് എന്നും കാലത്തും വൈകിട്ടും തൊഴാന്‍ ഭക്തതതികള്‍ കൈകൂപ്പി നില്ക്കുമ്പോള് അന്തരീക്ഷത്തില്‍ ഉണര്‍വും ഉന്മേഷവും അലതല്ലും. ഉണര്‍ന്ന ഹിന്ദുവിന്റെ അമ്പലവും ഉണരും.
മൂന്നാമതൊരു ഉദാഹരണം. ഇവിടെ ദേവി മാത്രമാണ് കഥാപാത്രം. കേരളം ആനകളുടെ നാട് എന്നാണ് പുറത്തുള്ളവര്‍ കൊട്ടിഘോഷിക്കാറ്. ആന എഴുന്നള്ളത്തില്ലാത്ത ക്ഷേത്രങ്ങള്‍ തന്നെ കുറവാണ്. ഇങ്ങനെയിരിക്കെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിക്കു തോന്നി തനിക്ക് ആന വേണ്ടെന്ന്. പിന്നീട് ആന ആ വഴിക്കു പോകുമ്പോള്‍ ഗോപുരകവാടം താനേ അടഞ്ഞുവത്രെ.
ഇവിടേയും കഴിവുകെട്ട മനുഷ്യന് തന്റെ കഴിവുകേടിനെ പിന്താങ്ങുകയും സാധൂകരിക്കുകയും ചെയ്യുന്ന വക്കാലത്ത് സര്‍വേശ്വരിയായ ദേവിയുടെ കൈയില്‍ കൊടുത്തിരിക്കുകയാണ്. സര്‍വചരാചരങ്ങളുടെയും മാതാവായ ജഗജ്ജനനി എന്തിന് ആനയെമാത്രം വേണ്ടെന്നുവക്കണം? ഭഗവല്‍ സാക്ഷാല്‍ക്കാരത്തിനുവേണ്ടി വെമ്പുന്ന യഥാര്‍ത്ഥ പണ്ഡിതന് വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനേയും പശുവിനേയും ആനയേയും നായയെ തിന്നുന്ന കാട്ടുജാതിക്കാരനേയും ഒരുപോലെ കാണുന്നുവെന്നാണ് ഭഗവാന് ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നത് (വിദ്യാവിനയസമ്പന്നേ, ബ്രാഹ്മണേ ഗവി ഹസ്തിനി, ശുനി ചൈവ ശ്വപാകേച, പണ്ഡിതാഃ സമദര്‍ശിനഃ) ആനയെ മാത്രം അതില്‍നിന്ന് ആ ശക്തിസ്വരൂപിണി ഒഴിച്ചുനിര്‍ത്തുമോ?
കാട്ടാളനായ ഭക്തന് കടിച്ചുകൊടുക്കുന്ന ഇറച്ചിക്കഷണവും തുപ്പി ഒഴിക്കുന്ന വെള്ളവും നിവേദ്യവും അഭിഷേകവുമായി സ്വീകരിച്ച ഭക്തദാസന്‍, ആനയെ എഴുന്നള്ളിക്കാന്‍ ഭക്തന്മാര് തീരുമാനിച്ചാല്‍ തിരസ്കരിക്കുമോ? അതുപോലെ ദേവിയും ആരാധ്യയായ അധിദേവതയെ അടിപറ്റിയ ആരാധകന്റെ അക്ഷന്തവ്യമായ അനാസ്ഥയില്‍ കുരുക്കിയിടുകയാണ് അതുവഴി ചെയ്യുന്നത്.
സത്യത്തില്‍ വേണ്ടത്, അയല്‍കരക്കാര്‍ അന്തസ്സോടെ ചെയ്യുന്നതുപോലെ തങ്ങളുടെ കരയിലെ കോവിലില്‍ അവരും അതികേമമായി, സാമാജികബോധത്തോടെ, അപകര്‍ഷബോധം കൊച്ചുകുഞ്ഞുങ്ങളില്‍ കടന്നുകൂടാത്ത വിധവും അഭിമാനബോധം ആഞ്ഞടിക്കുന്നവിധവും ഉത്സവം നടത്തുകയാണ്. ഐതിഹ്യം പറഞ്ഞു കഴിവുകേട് മൂടിവക്കരുത്. ഉണര്‍വിന്റെ ഭാഷയില്‍ അവര്‍ സംസാരിക്കണം-ഉണര്‍വിന്റെ വായു ശ്വസിക്കണം. അവരുടെ ഓരോ കാല്‍വപ്പിലും ഉണര്‍വിന്റെ കാലടിയൊച്ച കേള്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: