ന്യൂദല്‍ഹി: ഇന്ത്യ-ചൈന ബന്ധം ഉറപ്പിക്കാന്‍ നാല് നിര്‍ദേശങ്ങളുമായി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവൊ ഷാവൊഹുയി. കശ്മീര്‍ പ്രശ്നത്തില്‍ ഇരു രാജ്യങ്ങള്‍ക്കും സമ്മതമെങ്കില്‍ മാത്രമേ ഇടപെടൂയെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് എംബസിയില്‍ നടന്ന സെമിനാറില്‍ ലുവൊയുടെ അഭിപ്രായം. വെള്ളിയാഴ്ച നടന്ന ചടങ്ങിന്റെ വിവരം ഞായറാഴ്ചയാണ് എംബസി പുറത്തുവിട്ടത്.
നല്ല അയല്‍ക്കാരും നല്ല സുഹൃത്തുക്കളുമായിരിക്കാന്‍ ഇന്ത്യ-ചൈന ഉടമ്പടി പ്രകാരം ചര്‍ച്ചകള്‍ തുടങ്ങുകയാണ് ആദ്യത്തേത്, ലുവൊ പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിനായി ഇരു രാജ്യങ്ങളും ചര്‍ച്ച തുടങ്ങണം. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ കഠിനമായി അധ്വാനിക്കണം. ചൈനയുടെ സില്‍ക്ക് പാത പദ്ധതിയും ഇന്ത്യയുടെ ‘കിഴക്കിനായി പ്രവര്‍ത്തിക്കുക’ നയവും ഒന്നിപ്പിക്കുകയാണ് നാലാമത്തേതെന്നും ലുവൊ പറഞ്ഞു.
ചൈനയില്‍ നിന്ന് ഏഷ്യയിലെ മറ്റു രാജ്യങ്ങളിലൂടെ കടന്ന് യൂറോപ്പിലെത്തുന്ന പാതയാണ് സില്‍ക്ക് പാതയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ പൗരാണിക വാണിജ്യ പാത പുനരുജ്ജീവിപ്പിക്കുകയെന്നതും ലക്ഷ്യം. ‘ഒരു ഭൂഭാഗം ഒരു പാത’ എന്നാണ് ചൈന ഇതിനു നല്‍കിയിരിക്കുന്ന പേര്. ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, ജപ്പാന്, കൊറിയ, ആസ്ത്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ആസിയാനുമായി ചേര്‍ന്നുള്ളതാണ് ഇന്ത്യന്‍ പദ്ധതി.
ഇന്ത്യ-പാക് പ്രശ്നം പരാമര്‍ശിക്കവെയാണ് ഇരു രാജ്യങ്ങള്‍ക്കും സമ്മതമില്ലാതെ ഇടപെടില്ലെന്ന് ലുവൊ പറഞ്ഞത്. മേഖലയിലെ സ്ഥിരതയും ചൈനയുടെ താത്പര്യവുമാണ് പ്രധാനം. ചൈന, ഇന്ത്യ, പാക്കിസ്ഥാന് രാജ്യങ്ങളുടെ വികസനം മേഖലയ്ക്ക് ആവശ്യമാണ്. ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി ആരുടെയും പരമാധികാരത്തില്‍ കൈകടത്താനുള്ളതല്ല, അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് അനുകൂലമായാണ് ചൈന എപ്പോഴും സംസാരിക്കുന്നതെന്ന് ഇന്ത്യന്‍ ജനത കരുതുന്നുവെന്നതില്ഡ ലുവൊയുടെ അഭിപ്രായം ഇങ്ങനെ: ”ചൈനയുടെ താത്പര്യങ്ങളാണ് ആദ്യം. പിന്നെ വിഷയത്തിന്റെ ഗൗരവവും. കശ്മീര്‍ പ്രശ്നത്തില്‍ 1990നു മുന്‍പ് യുഎന്‍ പ്രമേയത്തെ പിന്തുണച്ചു. പിന്നീട് സിംല കരാര്‍ അടിസ്ഥാനമാക്കി ചര്‍ച്ചയിലൂടെ ധാരണയിലെത്തണം എന്നതിനൊപ്പം നിന്നു. ഇന്ത്യയുടെ വേവലാതി ചൈന മനസിലാക്കുന്നുവെന്നാണ് ഇതില്‍ നിന്ന് അര്‍ത്ഥമാക്കേണ്ടത്.”
ആണവ വിതരണ സംഘത്തില്‍ ആരെ ഉള്‍പ്പെടുത്തുന്നതിലും ചൈനയ്ക്ക് എതിരില്ല. എന്നാല്‍, നിബന്ധനകളില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ലുവൊ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: