പൂച്ചാക്കല്‍: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പൂച്ചാക്കല്‍ മാര്‍ക്കറ്റിന്റെ പുനരുദ്ധാരണം പാതിവഴിയില്‍. ഒന്നരവര്‍ഷം മുമ്പാണ് ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ പൂച്ചാക്കല്‍ ചന്തയുടെ പുനരുദ്ധാരണം തുടങ്ങിയത്.
ആദ്യഘട്ടത്തില്‍ 55 ലക്ഷം രൂപയുടെ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. ഇതുകഴിഞ്ഞിട്ടു മാസങ്ങളായിട്ടും രണ്ടാംഘട്ടം തുടങ്ങുന്നതിനോ, നിലവാരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ നടപടി ആയിട്ടില്ല.
ഫണ്ടിനുള്ള നടപടികള്‍ പൂര്ത്തിയാകാത്തതാണത്രെ കാരണം. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ വ്യാപാരികളെ പ്രവേശിപ്പിച്ചിട്ടില്ല. ഇതിനാല്‍ നിലത്തിരുന്നാണ് അവര്‍ വ്യാപാരം നടത്തുന്നത്.
വെള്ളം, വെളിച്ചം, ശുചിമുറികള്‍, മാലിന്യസംസ്കരണം തുടങ്ങിയ സൗകര്യങ്ങളൊന്നുമില്ല. അതുമൂലമുള്ള വൃത്തിക്കുറവും ദുര്‍ഗന്ധവുമുണ്ട്. മഴശക്തമായാല്‍ ചന്തയുടെ മുഴുവന്‍ ഭാഗത്തും വെള്ളക്കെട്ടും അഴുക്കും ദുര്‍ഗന്ധവുമാകും.
നിലത്തിരുന്നുള്ള വ്യാപാരങ്ങള്‍ തടസപ്പെടും. റോഡരികിലെ മത്സ്യവില്പന പൊതുമരാത്ത് വകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചതോടെ ജനങ്ങള്‍ കൂടുതലും ചന്തയിലേക്കാണ് വരുന്നത്.
വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും അസൗകര്യങ്ങളില്ലാതെ കച്ചവടം നടത്തുവാനുമുള്ള സംവിധാനം അധികൃതര്‍ ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: