പുതുക്കാട്: ഞായറാഴ്ച രാത്രി പെയ്ത മഴയിലും കാറ്റിലും മേഖലയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. സ്നേഹപുരം ചെങ്ങാലൂര്‍ ശാന്തിനഗര്‍ ചിറ്റിയത്ത് പങ്കജാക്ഷന്റെ തൊഴുത്തിന് മുകളില്‍ തെങ്ങ് വീണ് തൊഴുത്ത് പൂര്‍ണ്ണമായും തകര്‍ന്നു.
പുതുക്കാട് കുറുമാലി റെയില്‍വേ അടിപ്പാതയ്ക്ക് സമീപം കാറ്റില്‍ നൂറുകണക്കിന് കുലവന്ന നേന്ത്ര വാഴകള്‍ ഒടിഞ്ഞു വീണു.
തൃക്കൂക്കാരന്‍ തോമസിന്റെ 300 ഉം മഠത്തില്‍ മുരളിയുടെ 175, മഠത്തില്‍ അയ്യപ്പന്റെ 100, മഠത്തില്‍ ചന്ദ്രന്റെ 150, പോയ്യക്കാരന്‍ വിന്‍സന്റിന്റെ 75, ആളോത്ത് ചന്ദ്രന്റെ 50 വാഴകളുമാണ് ഒടിഞ്ഞ് വീണത്.
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാല്‍, ചെമ്പുച്ചിറ, നൂലുവള്ളി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയിലും ശക്തമായ കാറ്റിലും കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതക്കമ്പികള്‍ പൊട്ടി വൈദ്യുതവിതരണം നിലക്കുകയും ചെയ്തു.
ജാതി, വാഴ, തെങ്ങ്, കവുങ്ങ്, കപ്പ തുടങ്ങിയ കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്. കൊരേച്ചാലില്‍ പതിയാരി സുലോചന, ചേലൂക്കാരന്‍ സുബ്രന്, പൂക്കോടന്‍ ചന്ദ്രന്, നൂലുവള്ളി വള്ളിവട്ടം മോഹനന് തുടങ്ങിയവരുടെ വീടുകള്‍ക്ക് വൃക്ഷങ്ങള്‍ വീണ് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ചേരാംപറമ്പില്‍ രാജേഷ്, കിഴക്കത്തയ് സുശീലന്, പണിക്കാടന്‍ ദിനേശന്, വെട്ടിയാട്ടില്‍ ശിവന്, നൂലുവള്ളി കൂടപ്പുഴക്കാരന് സുബ്രന്, അമ്പലത്തറ രാമകൃഷ്ണന്, മണ്ടുപ്പറമ്പില് ശ്രീധരന്, അമ്പലത്തറ നന്ദനന്‍, അമ്പലത്തറ വത്സന്, വള്ളിവട്ടം സുജാത എന്നിവരുടെ നിരവധി കുലച്ചതും കുലക്കാറായതുമായ നിരവധി നേന്ത്രവാഴകള്‍ ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണു.
കൊരേച്ചാല്‍ പെരിങ്ങാത്ര സുന്ദരന്റെ പറമ്പിലെ നാല് വലിയ ജാതി മരങ്ങളും ഒരു തെങ്ങും കവുങ്ങുകളും കട പുഴകി വീണു. രണ്ടായിരത്തോളം വാഴകള്‍ നശിച്ചിട്ടുണ്ട്. റവന്യൂ, കൃഷിഭവന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാശം സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഒരാഴ്ച മുന്‍പ് മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര, കടമ്പോട്, മോനൊടി തുടങ്ങിയ സ്ഥലങ്ങളില്‍ കാറ്റിലും മഴയിലും കനത്ത വിളനാശം സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: