ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. എന്‍ സതീഷിനെ മാറ്റാന്‍ ധാരണ. തുടര്‍ച്ചയായ നിയമ ലംഘനങ്ങള്‍ നടത്തിയ സതീഷിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പുതിയ എക്സിക്യൂട്ടീവ് ഓഫീസര്‍ ആരാകണം എന്നതു സംബന്ധിച്ച് ഇന്ന് കോടതി തീരുമാനം പ്രഖ്യാപിക്കും.
കെ. എന്‍ സതീഷിന് പകരം നിയമനത്തിനായി മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്. ഇതിന് പുറമേ അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം വിരമിച്ച രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരുകളും കോടതിക്ക് നല്‍കിയിട്ടുണ്ട്.
ക്ഷേത്രം ഭരണ സമിതിയുടേയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും ആരോപണങ്ങള്‍ പരിഗണിച്ച കോടതി എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്ന് കെ. എന്‍ സതീഷിനെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സ്വമേധയാ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കെ. എന്‍ സതീഷ് കോടതിയെ അറിയിച്ചു.
സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാല്‍, ഹൗസിംഗ് കമ്മീഷണര്‍ എസ് കാര്ത്തികേയന്, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ വി. രതീശന് എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ കോടതിക്ക് നല്‍കിയത്. മുന്‍ തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആര്. കണ്ണന്, മുന്‍ കേരളാ ചീഫ് സെക്രട്ടറി നീല ഗംഗാധരന് എന്നിവരുടെ പേരുകളാണ് അമിക്കസ്ക്യൂറി നല്‍കിയത്.
എക്സിക്യൂട്ടീവ് ഓഫീസര്‍ ആരാകണമെന്ന കാര്യത്തില്‍ രാജകുടുംബവും അമിക്കസ്ക്യൂറിയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താനായില്ല. ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അടുത്ത 19വരെ കെ. എന്‍ സതീഷ് തുടരട്ടെയെന്ന് ഇരു വിഭാഗവും നിലപാട് സ്വീകരിച്ചു. 19ന് ശേഷം ജില്ലാ ജഡ്ജിക്ക് താല്‍ക്കാലിക ചുമതല നല്‍കാമെന്നും ഇരുവിഭാഗവും കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളിലെല്ലാം കോടതി ഇന്ന് തീരുമാനം പ്രഖ്യാപിക്കും.
ഏകപക്ഷീയമായും പക്ഷപാതപരമായും കെ.എന്‍ സതീഷ് പെരുമാറുന്നു എന്നായിരുന്നു രാജകുടുംബത്തിന്റെ പരാതി. എക്സിക്യൂട്ടീവ് ഓഫീസറെ മാറ്റാതെ ക്ഷേത്ര ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നായിരുന്നു ക്ഷേത്ര ഭരണസമിതിയുടെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: