മാനന്തവാടി: വന്യജീവി സങ്കേതങ്ങളില്‍ കുളിരായി വേനല്‍മഴ. ദിവസങ്ങളായി വയനാട് ജില്ലയുടെ മിക്ക പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു.വയനാട്,തോല്‍പ്പെട്ടി,നഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലും രാജീവ്ഗാന്ധി ദേശീയ ഉദ്യാനത്തിലും കനത്ത മഴ ലഭിച്ചു.
മുന്‍ വര്‍ഷം വേനല്‍ മഴയിലും കാലവര്‍ഷത്തിലും വന്‍കുറവാണ് വയനാട്ടിലുണ്ടായത്. ജില്ലയില്‍ ഈ വര്‍ഷം വേനല്‍ മഴയില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
മാര്‍ച്ച് അവസാനം മുതല്‍ വേനല്‍ മഴ ലഭിച്ചു.മഴ പെയ്താലും പകല്‍ സമയം അന്തരീക്ഷ താപനില കുറയുന്നില്ല എന്നത് കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് സൂചിപ്പിക്കുന്നത്.2016 ല്‍ മാര്‍ച്ച് മുതല്‍ മെയ് 31 വരെ ലഭിച്ച വേനല്‍ മഴ 145.3 മില്ലി മീറ്ററായിരുന്നു. 275.4 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 47 ശതമാനം കുറവായിരുന്നു മുന്‍ വര്‍ഷം ലഭിച്ചത്.
എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ മെയ് അഞ്ച് വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 135.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 112.1 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയുള്ള ശൈത്യകാലത്ത് ജില്ലയില്‍ 11 ശതമാനം മഴയാണ് കൂടുതലായി ലഭിച്ചത്. ഈ കാലയളവില്‍ 13.1 മില്ലീമീറ്റര്‍ മഴയുടെ സ്ഥാനത്ത് 14.5 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.
വരും നാളുകളില്‍ വേനല്‍ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ഫലിച്ചാല്‍ കടുത്തവരള്‍ച്ചയില്‍ നിന്ന് ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും മോചിതമാവും. വയനാടന്‍ വനങ്ങളിലും സമൃദ്ധമായി മഴ ലഭിച്ചതിനാല്‍ കാട്ടുതീ ഭീഷണി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: