തിരുവനന്തപുരം : ഒ. രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒ. രാജഗോപാലിന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ഓഫീസ് ആക്രമണം ആസൂത്രിതമാണെന്ന് ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി. നേമം മണ്ഡലത്തില്‍ അടുത്തിടെ നടന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണിത്.
വെള്ളായണി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ദേവിയുടെ ചിത്രം പതിച്ച കൊടികള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തുകയും കൊടി കെട്ടുകയും ചെയ്തു. പാപ്പനംകോടും കാലടിയിലും അക്രമങ്ങളുണ്ടായി. അക്രമങ്ങള്‍ തുടര്‍ക്കഥയാണ്.
ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറ് നടന്നു. കോര്പ്പറേഷന് കൗണ്‍സിലറുടെ ഓഫീസ് അടിച്ചു തകര്‍ത്തു, ഇപ്പോള്‍ എംഎല്‍എയുടെ ഓഫീസ് തകര്‍ത്തു. ഭരണകക്ഷിയുടെ ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് വന്നത്. അവരുടെ സമീപനം തന്നെ തെറ്റായ രീതിയിലായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവര്‍ക്കും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
എംഎല്‍എയുടെ ഓഫീസ് ലക്ഷ്യമാക്കിയുള്ള ആക്രമണമാണ് നടന്നതെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ല. ഓഫീസിനു മുകളില്‍ താമസിക്കുന്ന അനില്‍കുമാര്‍ നല്കിയ പരാതിയില്‍ പറയുന്നത് നാലംഗ സംഘം ബൈക്കിലെത്തി വീട്ടില്‍ അക്രമം നടത്തുകയും ഭാര്യയുടെ പേരിലുള്ള കാറിന്റെ ഗ്ലാസ്സുകള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തെന്നാണ്. 30,000 രൂപയുടെ നഷ്ടമുണ്ടായതായും മലയിന്‍കീഴ് മഠത്തിന്കര സ്വദേശി സുനില്‍കുമാര്‍ അടക്കമുള്ള നാലുപേരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നുമുണ്ട്.
സുനില്‍കുമാറിന് വിദേശ നിര്‍മ്മിത കാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതിന്റെ പേരില്‍ മലയിന്‍കീഴ് സ്റ്റേഷനില്‍ അനില്‍കുമാറിന്റെ പേരില്‍ രണ്ട് കേസുകളുണ്ട്. ക്രിമിനല്‍ കുറ്റമുള്ളവന് താമസിക്കുന്നതിന് താഴെയായിപ്പോയി എംഎല്‍എയുടെ ഓഫീസ്. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. അങ്ങയുടെ ജനല്‍ച്ചില്ല് പൊളിക്കാന്‍ പാടില്ലായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയുണ്ടെങ്കില്‍ അന്വേഷിക്കും. ജനാധിപത്യത്തിന് വിരുദ്ധമായതൊന്നും സംഭവിക്കില്ല. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: