കണ്ണൂര്‍: തറികളുടേയും തിറകളുടേയും നാടായ കണ്ണൂരിന്റെ സ്വന്തം കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഇനി ലോകത്തിന്റെ ഏത് മൂലയിലിരുന്ന് ആര്‍ക്കും വാങ്ങാം. ജില്ലയിലെ വിവിധ കൈത്തറി സംഘങ്ങള്‍ ഉല്‍പ്പാദിപ്പിച്ച മികവാര്‍ന്ന കൈത്തറി ഉല്‍പ്പന്നങ്ങള്‍ ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയും (നിഫ്റ്റ്), കൂത്തുപറമ്പ് വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കൈകോര്‍ത്താണ് ഓണ്‍ലൈന്‍ വിപണനം ആരംഭിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ കൈത്തറിയുടെ ഡിസൈന്‍ ചെയ്ത ഷര്‍ട്ടുകളാണ് ആമസോണ്‍ ഇ-കൊമേഴ്സ് സൈറ്റിലൂടെ ലഭ്യമാവുക. കാന്‍ലൂം എന്ന ബ്രാന്‍ഡിലാണ് ഷര്‍ട്ടുകള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തുന്നത്. കണ്ണൂരിന്റെ തനത് കലകളായ തെയ്യം, കളരി എന്നിവയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ലിനന്‍, കോട്ടണ്‍ ഷര്‍ട്ടുകളാണ് ആദ്യഘട്ടം ഓണ്‍ലൈന്‍ വിപണിയിലെത്തുക. മെയ് 14നാണ് വില്‍പ്പന ആരംഭിക്കുന്നത്.
കണ്ണൂരിലെ എല്ലാ കൈത്തറി സംഘങ്ങള്‍ക്കും ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഇടം കണ്ടെത്താന്‍ ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ സംഘങ്ങളെയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവന്ന് കണ്ണൂര്‍ കൈത്തറി ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന കൂടുതല്‍ ശക്തമാക്കും. ഇതിനുള്ള നടപടി ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു.
തിറകളേയും തറിയേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുളള ഡിസൈനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. കൂത്തുപറമ്പ് വിവേഴ്സ് സൊസൈറ്റിയിലെ ജീവനക്കാരിയായ അനുശ്രീയാണ് ഡിസൈന്‍ ചെയ്തത്. കഴിഞ്ഞ ജനവരി മാസം ഇത്തരത്തില്‍ ഡിസൈന്‍ ചെയ്ത ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഷര്‍ട്ടുകളുടെ ഔപചാരികമായ വിപണനോദ്ഘാടനം കളക്ടറുടെ ചേംബറില്‍ നടന്നിരുന്നു. ഭാവിയില്‍ എല്ലാ കൈത്തറി സംഘങ്ങള്‍ക്കും നേരിട്ട് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കുളള സാഹചര്യം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: