തിരുവനന്തപുരം: ബോണക്കാട് കറിച്ചട്ടിപ്പാറയിലെ കുരിശ് കയ്യേറ്റവും അനധികൃത തീര്‍ത്ഥാടനവും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐസറിന് ( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. വിതുര മരുത്വാമലയിലെ ഐസറിനും കറിച്ചട്ടിപ്പാറയ്ക്കുമിടയിലുള്ള ആകാശദൂരം മൂന്ന് കിലോമീറ്ററില്‍ താഴെ മാത്രം.
ബോണക്കാട് നിന്നു കറിച്ചട്ടിപ്പാറ വരെയുള്ള സ്ഥലത്താണ് 25 അടി വരെ പൊക്കമുള്ള പതിനാല് കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയും സ്ഥാപിച്ചിത്. ഒന്‍പതെണ്ണം എസ്റ്റേറ്റ് ഭൂമിയിലും ആറെണ്ണം വനഭൂമിയിലുമാണ്. കുരിശുമല തീര്‍ത്ഥാടനം എന്ന പേരിലാണ് കയ്യേറ്റം ആരംഭിച്ചത്. ആദ്യം ചെറിയ മരക്കുരിശുകള്‍ നാട്ടി. പിന്നിട് കോണ്‍ക്രീറ്റ് കുരിശുകള്‍ സ്ഥാപിച്ചു. നടപ്പാതകള്‍ വലിയ വാഹനങ്ങള്‍ പോകത്തക്ക വിധത്തിലാക്കി. മലമുകളിലേക്ക് പടികള്‍ വെട്ടി.
ഓരോ വര്‍ഷവും സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ പൊളിച്ച് പുതിയവ പണിയുകയാണ്. കുരിശുകളെല്ലാം ആഴത്തില്‍ അടിത്തറകെട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. മലയുടെ ഏറ്റവും ഉയരത്തില്‍ സ്ഥാപിച്ച അള്‍ത്താരയ്ക്ക് ചുറ്റും ഉയര്‍ത്തിക്കെട്ടാനുള്ള അടിത്തറയും നിര്‍മിച്ചിട്ടുണ്ട്.
യുനസ്കോ 2016-ല്‍ ലോക ജൈവപൈതൃകശൃംഖലയില് ഉള്‍പ്പെടുത്തിയ അഗസ്ത്യവനം ബയോസ്ഫിയറിലാണ് 15 വര്‍ഷമായി നിര്ബാധമായകയ്യേറ്റം. വന്‍തോതില്‍ മരങ്ങള്‍ വെട്ടുകയും തീയിടുകയും ചെയ്തിട്ടുണ്ട്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് വനംവകുപ്പിന്റെ മൗനാനുവാദത്തോടെയാണ്. ഐസറിന് സമീപമുള്ള വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് കടന്നുമാത്രമേ ഇവിടെയെത്താനാകൂ. നിര്‍മാണ സാമഗ്രികളും ഇത് വഴി മാത്രമെ കൊണ്ടുപോകാനാകൂ. കയ്യേറ്റത്തിന് പഞ്ചായത്തും കൂട്ടുനിന്നു.
കറിച്ചട്ടിമലയില്‍ മലയിടിച്ച് വഴികള്‍ നിര്‍മിച്ചത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ്. 17 തൊഴിലാളികള്‍ ഏഴ് ദിവസമാണ് തീര്‍ത്ഥാടകരെ സഹായിക്കാനെന്ന പേരില്‍ വഴി വെട്ടിയത്. നിര്‍മാണം നടക്കുന്ന സമയത്ത് എസ്റ്റേറ്റ് തൊഴിലാളികള്‍ എന്‍ആര്‍ജിഎസ് അധികൃതര്‍ക്കും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലും പരാതി നല്‍കിയിരുന്നു.
ഇവിടുത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത് മരുത്വാമല(തേവിയോട്) സെന്റ്ജോസഫ് പള്ളിയാണ്. ബോണക്കാട്ടേക്കുള്ള വഴികളിലെല്ലാം തീര്‍ത്ഥാടകര്‍ക്ക് സ്വാഗതം ആശംസിച്ച് പള്ളിയുടെ പേരിലും കത്തോലിക്കാ യൂത്ത്മൂവ്മെന്റിന്റെ പേരിലും പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസികള്‍ കയ്യേറ്റക്കാരല്ലെന്നു പറഞ്ഞ് നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപത സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ബിജെപി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വനം വകുപ്പ് മലമുകളിലേക്കുള്ള വഴി കെട്ടിയടച്ചു. ആറ് പേര്‍ക്കെതിരെ കേസെടുത്തു. നിര്‍മിതികള്‍ പതിനഞ്ച് ദിവസത്തിനകം പൊളിച്ച് നീക്കാന്‍ നോട്ടീസ് നല്കി. തേവിയോട് പള്ളിവികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കണിച്ചുകുന്നത്ത്, ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കമ്മിറ്റി അംഗങ്ങളായ രാജന്, സത്യദാസ് എസ്റ്റേറ്റിലെ തൊഴിലാളികളായ വിന്‍സന്റ്, ശിവരാജന്, ജോസ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ ഇവര്‍ക്കെതിരെ ദുര്‍ബ്ബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: