ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണത്തില്‍ തരൂരിനെതിരെ നടുക്കുന്ന വെളിപ്പെടുത്തലുമായി റിപ്പബ്ലിക് ടിവി. സുനന്ദയുടെ മൃതദേഹം ലീല ഹോട്ടലില്‍ അവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നതടക്കമുള്ള വിവരങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.
തെക്കന്‍ ദല്‍ഹിയിലെ ലീല ഹോട്ടലിലെ 307-ാം നമ്പര്‍ മുറിയില്‍ താമസിച്ച സുനന്ദയുടെ മൃതദേഹം 345-ാം നമ്പര്‍ മുറിയിലേക്ക് മാറ്റിയിരുന്നുവെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന് ചാനല്‍ അവകാശപ്പെടുന്നു. പുലര്‍ച്ചെ ഹോട്ടലില്‍ നിന്ന് പോയ ശശി തരൂര്‍ കുറച്ചു നേരത്തിനു ശേഷം മടങ്ങിയെത്തിയെന്ന് സഹായിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ചാനല്‍ അവകാശപ്പെടുന്നു. ഇത് സാധൂകരിക്കുന്ന നിരവധി ശബ്ദരേഖകളും പുറത്തുവിട്ടു.
അല്‍പ്രാക്സ് ഗുളികകളുടെ അമിത ഉപയോഗം, കരിക്കിന് വെള്ളം കുടിച്ചത് തുടങ്ങിയ നിരവധി കാരണങ്ങള്‍ സുനന്ദയുടെ മരണകാരണമായി ശശി തരൂര്‍ ചൂണ്ടിക്കാണിച്ചെങ്കിലും അവയെല്ലാം പോലീസ് അന്വേഷണത്തില്‍ ശരിയല്ലെന്ന് തെളിഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാനുള്ള സുനന്ദയുടെ ശ്രമങ്ങള്‍ തരൂര്‍ തടഞ്ഞതായും ചാനലിന്റെ വാര്‍ത്തയില്‍ ആരോപിക്കുന്നു.
2014 ജാനുവരി 17നാണ് സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. തരൂരിന് പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായ രാത്രിയിലാണ് സംഭവം. വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദയുടെ മരണമെന്ന് വെളിവായെങ്കിലും അന്വേഷണം പിന്നെ മുന്നോട്ട് പോയില്ല. തരൂരിനെതിരെ പ്രകടമായ തെളിവുകള്‍ ലഭിക്കാത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: