കോട്ടയം : സിപിഎം കൂട്ടുകെട്ടിലൂടെ ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കേരള കോണ്‍ഗ്രസ് അംഗങ്ങളും പ്രതിപക്ഷത്തായ കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ അധികാരമാറ്റത്തിന് ശേഷമുള്ള ആദ്യ യോഗത്തില്‍ കൊമ്പ് കോര്‍ത്തു. വ്യക്തമായ അജണ്ടയില്ലാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രസിഡന്റും കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിനെ പിന്തുണയ്്ക്കുന്ന സിപിഎം അംഗങ്ങള്‍ പ്രസിഡന്റിനെ രക്ഷിക്കാന്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ല. അര മണിക്കൂറോളം ജില്ലാ പഞ്ചായത്ത് യോഗം ബഹളത്തില്‍ മുങ്ങി.
ഡിവിഷനുകള്‍ക്ക് വികസനാവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകളുടെ കണക്കുകള്‍ അവ്യക്തമായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. യോഗം തുടങ്ങുന്നതിന് മുമ്പായി മാധ്യമപ്രവര്‍ത്തകരെ ഹാളില്‍ നിന്ന് മാറ്റി നിര്‍ത്തിയത് പ്രതിപക്ഷാംഗങ്ങള്‍ ചോദ്യം ചെയ്തു.
കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് പോരിനിടെയിലായിരുന്നു പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ആദ്യയോഗം ചേര്‍ന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം. പദ്ധതി നിര്‍വഹണത്തില്‍ മന:പൂര്‍വ്വം കാലതാമസം വരുത്താനുള്ള നീക്കമാണിതെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം പറയുന്നു. കേരള കോണ്‍ഗ്രസിനെതിരെയുള്ള നിലപാടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരുടെ യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ട് നിന്നിരുന്നു. 22ന് വികസന സെമിനാര്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് സഖറിയാസ് കുതിരവേലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: