തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സത്യവാങ്മൂലം നല്കിയപ്പോള് മാപ്പു പറഞ്ഞിട്ടില്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവരേയും അമ്പരപ്പിച്ചു.
സംസ്ഥാന പോലീസ് മേധാവി സെന്‍കുമാര്‍ നല്കിയ കേസില്‍ സുപ്രീംകോടതി ചുമത്തിയ 25,000 രൂപ പിഴ, പിഴയല്ല സംഭാവനയാണെന്ന വിചിത്ര വാദവും മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചു. കോടതി ചെലവ് കെട്ടിവയ്ക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് കേരള ജനതയ്ക്ക് അവമതിപ്പുണ്ടെക്കിയെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുനപ്പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളുകയും 25,000 രൂപ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനും നിര്‍ദ്ദേശിച്ചു. ഇതെങ്ങനെ പിഴയാവും? മുഖ്യമന്ത്രി ചോദിച്ചു. മാപ്പപേക്ഷ നല്‍കിയിട്ടില്ല. മാപ്പപേക്ഷ സ്വീകരിച്ചല്ല നടപടിയെടുത്തത്. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കും. അദ്ദേഹത്തോട് പിഴയടയ്ക്കണമെന്ന് പറയാനാവുമോ, കുറ്റപ്പെടുത്താനാവുമോ? മുഖ്യമന്ത്രി ചോദിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നിയമിച്ചത്. ഇത് നിലനില്‍ക്കുമോ എന്ന സംശയമുണ്ടായിരുന്നു. സംശയം കോടതിയില്‍ ചോദിക്കാമെന്നാണ് നിയമജ്ഞര്‍ ഉപദേശിച്ചത്. സുപ്രീംകോടതി അത് തള്ളിയെന്നുവച്ച് ഗുസ്തി പിടിക്കാന്‍ സര്‍ക്കാര്‍ തയാറല്ല.
പിഴയല്ലെങ്കില്‍ സര്‍ക്കാര്‍ സംഭാവന നല്കുന്നതാണോ 25,000 രൂപയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അങ്ങനെയെങ്കില്‍ അത് മുഖ്യമന്ത്രിയുടെ കീശയില്‍ നിന്ന് നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനായ സിദ്ധാര്‍ത്ഥ ലൂത്ര ‘അപ്പോളജി’ ചെയ്യുന്നുവെന്നാണ് പറഞ്ഞത്. ‘അപ്പോളജി’, മാപ്പല്ലേ എന്നും ചെന്നിത്തല ചോദിച്ചു.
അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നു വാക്കൗട്ട് നടത്തി.
അതേസമയം നിയമപണ്ഡിതനും ഇടതു സഹയാത്രികനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യമന്ത്രിയുടെ വാദത്തോടു യോജിക്കാനാവില്ലെന്നു കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. കോടതിയുടെ സമയം മെനക്കെടുത്തി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ ചെലവു സഹിതം തള്ളുന്നത്. സുപ്രീം കോടതി അതിന്റെ സമയത്തിനിട്ട വിലയാണ് 25,000 രൂപ. ഇതിനെ പിഴയായി കാണാനാവില്ല. എന്നാല്‍ ഫലത്തില്‍ ഇതും പിഴ ശിക്ഷയായാണ് വരുന്നതെന്നും സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ണമായും ശരിയാണെന്നു കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിരുപാധികം മാപ്പു തരൂ: ചീഫ് സെക്രട്ടറി
ന്യൂദല്‍ഹി: സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ വീണ്ടും നിയമിക്കണമെന്ന വിധി നടപ്പാക്കാന്‍ വൈകിയതിന് സുപ്രീംകോടതിയില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ നിരുപാധികം മാപ്പപേഷിച്ചു.
വീഴ്ച സംഭവിച്ചെങ്കില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി അറിയിച്ചു. സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം.അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ് സെന്‍കുമാറിന്റെ നിയമന ഉത്തരവ് വൈകിയതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഏപ്രില്‍ ഇരുപത്തിനാലിലെ കോടതി ഉത്തരവ് ഇരുപത്തഞ്ചിനാണ് ലഭിച്ചത്. 26ന് നിയമന നടപടി ആരംഭിച്ചു. നിയമ സെക്രട്ടറിയുടെ അഭിപ്രായം കണക്കിലെടുത്താണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടി കോടതിയെ സമീപിക്കാനായിരുന്നു എജിയുടെ നിയമോപദേശം.
മെയ് മൂന്നിന് മന്ത്രിസഭാ യോഗം സെന്‍കുമാറിന്റെ നിയമനക്കാര്യം ചര്‍ച്ച ചെയ്തു. കോടതി വ്യക്തത വരുത്തുന്നതു വരെ കാത്തിരിക്കാനായിരുന്നു തീരുമാനം. വിധിയില്‍ യാതൊരു വ്യക്തതക്കുറവും ഇല്ലെന്ന് കോടതി പറഞ്ഞതോടെ തൊട്ടടുത്ത ദിവസം നിയമന ഉത്തരവ് പുറത്തിറക്കി, ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
തനിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ മാപ്പപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സെന്‍കുമാറിനെ പുനര്‍നിയമിക്കണം എന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പിന്‍വലിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഹര്‍ജിയുമായി പോയാല്‍ കൂടുതല്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: