ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും തമ്മിലുള്ള ഗ്രൂപ്പു പോര് രൂക്ഷമാകുന്നു. വിഎസ് – പിണറായി പക്ഷക്കാരായ ഇവരുടെ ഏറ്റുമുട്ടല്‍ പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയതയ്ക്ക് ആക്കം കൂട്ടി. ജില്ലയില്‍ ആരാണ് ശക്തരെന്ന് തെളിയിക്കാനുള്ള വെമ്പലിലാണ് ഇരുവിഭാഗവും.
മന്ത്രിസഭ അധികാരമേറ്റ് ഒരു മാസം തികയും മുമ്പെ തുടങ്ങിയ വാക്പോര് ഇപ്പോഴും തുടരുകയാണ്. ഐസക്കിന്റെ കിഫ്ബിക്കെതിരെ സുധാകരന്റെ ‘തരികിടക്കളി’ പരാമര്‍ശമാണ് ഒടുവിലത്തെ ഉദാഹരണം. ബജറ്റില്‍ തുക പ്രഖ്യാപിക്കാതെ പുറത്ത് പണം അനുവദിച്ചതായി പ്രഖ്യാപിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് സുധാകരന്റെ അഭിപ്രായം.
3,000 കോടി ലഭിക്കേണ്ട പൊതുമരാമത്തിനു ലഭിച്ചത് വെറും 129 കോടി രൂപയാണെന്നാണ് സുധാകരന്റെ ആക്ഷേപം. പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം പലപ്പോഴും സുധാകരന് ലംഘിക്കുന്നതായി ഐസക്കും ആരോപിക്കുന്നു.
തന്റെ വകുപ്പിനാവശ്യമായ പണം ധനമന്ത്രിയായ ഐസക്ക് അനുവദിക്കുന്നില്ലെന്നാണ് സുധാകരന്റെ പരാതി. വകുപ്പില്‍ ചെറിയ തുകയുടെ പണി പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കാട്ടി സുധാകരന് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടാകത്തതാണ് സുധാകരന്റെ പ്രകോപനത്തിന് കാരണം. പരിമിതിക്കുള്ളില്‍ നിന്ന് പരമാവധി പ്രവര്‍ത്തിക്കുന്ന തന്നെ ഇകഴ്ത്താനാണ് ഐസക് എപ്പോഴും ശ്രമിക്കുന്നതെന്നാണ് സുധാകരന്റെ പരാതി.
പിണറായി പക്ഷക്കാരനായ തന്നെ ഒതുക്കാനാണ് ഐസക് ശ്രമിക്കുന്നതെന്നാണ് സുധാകരന്റെ നിലപാട്. എന്നാല്‍ സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ അവഗണിക്കുന്ന ‘ബുദ്ധിപരമായ’ നീക്കമാണ് ഐസക് നടത്തുന്നത്. സുധാകരന് അങ്ങനെ പലതും പറയുമെന്നും താനത് ശ്രദ്ധിക്കാറില്ലെന്നും പറഞ്ഞ് ഒരിക്കല്‍ ഒഴിഞ്ഞുമാറിയ ഐസക് പിന്നീട് സുധാകരന്റെ ഒരാക്ഷേപത്തിനും മറുപടി പറഞ്ഞില്ല.
ജില്ലയില്‍ സംഘടനയില്‍ പിടിമുറുക്കിയ സുധാകരന്, ഐസക് പക്ഷക്കാരെ ഒന്നൊന്നായി വെട്ടിനിരത്തുകയായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ഐസക് പക്ഷക്കാരനായ സി.ബി. ചന്ദ്രബാബുവിനെ മാറ്റി തന്റെ അടുപ്പക്കാരനായ സജി ചെറിയാനെ സെക്രട്ടറി സ്ഥാനത്തേക്ക് സുധാകരന് അവരോധിക്കുകയായിരുന്നു. അരൂര്‍ എംഎല്‍എ എ.എം. ആരിഫ് ഐസക് പക്ഷത്ത് നിലയുറപ്പിച്ചെങ്കിലും ഐസകിന് സംഘടനാതലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. ട്രേഡ് യൂണിയന് രംഗത്തും മറ്റു സംഘടനാ തലത്തിലും സുധാകരന് പൂര്‍ണ മേധാവിത്വം പുലര്‍ത്തുകയാണ്.
കഴിഞ്ഞ വിഎസ് മന്ത്രിസഭയിലും ഐസക് – സുധാകര പോര് രൂക്ഷമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത വളര്‍ത്തുന്നതില്‍ ഇരുവരും തുല്യപങ്കാണ് വഹിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പിണറായി പക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുള്ള സുധാകരന്റെ വകുപ്പുകളെ സാമ്പത്തിക ഞെരുക്കത്തിലാക്കി ഒതുക്കാനുള്ള ശ്രമമാണ് ഐസക് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: