കോഴിക്കോട്: സ്വകാര്യവല്‍ക്കരണം എന്ന് പ്രചരിപ്പിച്ച് റെയില്‍വേ വികസനം അട്ടിമറിക്കാന്‍ നീക്കം. ഉപയോഗ രഹിതമായിക്കിടക്കുന്ന റെയില്‍വേ ഭൂമി ഉപയോഗിച്ച് വികസനം സാധ്യമാക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ പദ്ധതിയെ അട്ടിമറിക്കാനാണ് സിപിഎമ്മിന്റെയും ഒരു വിഭാഗം ട്രേഡ് യൂണിയനുകളുടെയും നീക്കം.
റെയില്‍വേയുടെ സേവനം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന റെയില്‍വേ വകുപ്പിന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായി 23 സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ നവീകരണം നടപ്പാക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഉപയോഗരഹിതമായിക്കിടക്കുന്ന 4.3 ഏക്കര്‍ പാട്ടത്തിന് നല്‍കും. ഇവിടെ യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹെലിപ്പാഡ് മുതല്‍ വിശാല പാര്‍ക്കിംഗ് കേന്ദ്രം വരെ 18 ഇന വികസനമാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. ഷോപ്പിംഗ് മാള്‍, ശീതീകരിച്ച വിശ്രമ ലോഞ്ച്, എസ്കലേറ്ററുകള്‍, ലിഫ്റ്റുകള്‍, സ്വന്തമായി ടിക്കറ്റെടുക്കാവുന്ന കൗണ്ടറുകള്‍, നടപ്പാതകള്‍ എന്നിവ ഇതിലുള്‍പ്പെടും. 75 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. റെയില്‍വേക്ക് പണച്ചെലവില്ലാതെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
രാജ്യത്ത് 23 സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി 10,000 കോടി രൂപ റെയില്‍വേക്ക് അധികമായി ലഭിക്കും. ഇത് റെയില്‍വേയുടെ മറ്റു വികസന പദ്ധതികള്‍ക്കായി ചെലവഴിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് പുതിയ മാര്‍ഗ്ഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയത്. 45 വര്‍ഷത്തിനു ശേഷം പാട്ടത്തിനെടുത്ത സ്ഥാപനം സ്ഥലവും കെട്ടിടവും റെയില്‍വേക്ക് തിരിച്ചു നല്‍കണം.
2017 ഫെബ്രുവരി എട്ടിനാണ് ഇതു സംബന്ധിച്ച ആദ്യ വിജ്ഞാപനം പുറത്തിറങ്ങിയത്. ന്യൂദല്‍ഹി റെയില്‍വേ ഭവനില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്പ്രഭുവാണ് അന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് പദ്ധതിയുമായി സഹകരിക്കാനാഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ ഫെബ്രുവരി 24 ന് സ്ഥലം സന്ദര്‍ശിച്ചു. മാര്‍ച്ച് 17ന് പദ്ധതി സംബന്ധിച്ച വിപുലമായ കോണ്‍ഫറന്‍സും നടന്നു. മെയ് 22 നാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്ന പ്രമുഖ സ്ഥാപനങ്ങളില്‍ സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ‘ഇന്‍കെല്‍’ എന്നിവയുള്‍പ്പെടും. ഈ സംരംഭത്തെയാണ് സ്വകാര്യവല്‍ക്കരണം എന്ന പേരില്‍ ഇടതുപക്ഷവും ഒരു വിഭാഗം തൊഴിലാളി സംഘടനകളും എതിര്‍ക്കുന്നത്. കോഴിക്കോട്ട് മെയ് 11 നാണ് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും റെയില്‍വേ വികസനത്തിനെതിരെ കണ്വെന്ഷന് വിളിച്ചുചേര്‍ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: