കോഴിക്കോട്: ആധുനിക ഭാരതത്തില്‍ ഇതിഹാസ സമാനമായി ആദ്ധ്യാത്മിക നവോത്ഥാനം നടത്തിയ മഹാത്മാവായിരുന്നു സ്വാമി ചിന്മയാനന്ദനെന്ന് ബ്രഹ്മചാരി മുകുന്ദ ചൈതന്യ അഭിപ്രായപ്പെട്ടു. സ്വാമി ചിന്മയാനന്ദന്റെ 101-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നെല്ലിക്കോട് ചിന്മയാ മിഷനില്‍ നടന്ന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമുള്ള സത്യാന്വേഷകര്‍ക്കും, ധര്മ്മാന്വേഷകര്ക്കും ഉപനിഷദ്, ഭഗവദ് ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ അദ്ദേഹം ജ്ഞാനപ്രകാശം പകര്ന്നുനല്കി. അദൈ്വത സത്യം ബോധിപ്പിക്കുന്നതിനായി ഗുരുകുല സമ്പ്രദായത്തില്‍ സാന്ദീപനി സാധനാലയാശ്രമങ്ങള് സ്ഥാപിച്ചു. ആധുനിക വിദ്യാഭ്യാസം ഭാരതീയ മൂല്യങ്ങള്‍ക്കനുസരിച്ച് വരുംതലമുറക്ക് പഠിക്കുന്നതിനായി രാജ്യത്തിനകത്തും പുറത്തുമായി നൂറിലധികം വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.
ആര്‍ഷ സംസ്കൃതിക്ക് ആത്മബലം തന്നെയാണ് ഭൂഷണമെന്ന് പ്രഖ്യാപിച്ച് ശാസ്ത്രജ്ഞാനത്തിലൂടെ അനേകായിരങ്ങളെ സ്വാമി ഉദ്ധരിച്ചു. കപട മതേതരവാദങ്ങളെ പുറം തള്ളി ഹൈന്ദവ ധര്‍മ്മാദര്‍ശങ്ങള്‍ കുടില്‍ മുതല്‍ കൊട്ടാരം വരെ പ്രചരിപ്പിച്ച യുഗപുരുഷനായിരുന്നു സ്വാമി ചിന്മയാനന്ദ ഗുരുദേവനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുപാദുക പൂജയോടെ ആരംഭിച്ച ചടങ്ങില്‍ അഷ്ടോത്തര അര്‍ച്ചന, ഭജന, ഭഗവദ് ഗീതാ പാരായണം എന്നിവയുണ്ടായിരുന്നു. ചിന്മയ ഗുരുദേവാനുസ്മരണവും, വാര്ഷികാംഗത്വ വിതരണവും ബ്രഹ്മചാരി മുകുന്ദ ചൈതന്യ നിര്‍വ്വഹിച്ചു. ഉച്ചയ്ക്ക് ചെറുവറ്റ സേവാഭാരതി ബാലികാസദനത്തിലെ പിറന്നാള്‍ സദ്യയ്ക്കുശേഷം നടന്ന സത്സംഗത്തോടെ പരിപാടികള്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: