മുംബൈ: വിദ്യാര്‍ത്ഥികൾക്ക് ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ പുത്തന്‍ പദ്ധതിയുമായി രംഗത്ത്. കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടുവരുന്നത്. ഇതിന് പുറമെ സ്കൂള്‍ കാന്റീനുകളിലെ ജങ്ക് ഫുഡ് വില്‍ക്കുന്നതിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.
ഉരുളക്കിഴങ്ങ് ചിപ്സ്, ന്യൂഡില്‍സ്, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍, പിസ്സ, ബര്‍ഗര്‍, ബിസ്കറ്റ്, ബണ്സ്, എന്നിവ വില്‍ക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൂടിയ അളവില്‍ കൃത്രിമവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇത് ഉപയോഗിക്കുന്നത് വഴി കുട്ടികളില്‍ പല അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് പഠനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.
ഈ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കൂടിയ അളവില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പൊണ്ണത്തടിയ്ക്ക് ഇടയാകുമെന്നും ഇത് അവരുടെ അക്കാദമിക പ്രകടനത്തെയും മൊത്തത്തിലുള്ള ക്ഷേമത്തെയും ബാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ പ്രമേഹം, ദന്തരോഗം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഈ ഭക്ഷണങ്ങള്‍ കാരണമാകുന്നു.
എന്നാല്‍ ഗോതമ്പ്, അരി, പച്ചക്കറി, പയറുവര്‍ഗങ്ങള്‍ ഇഡ്ലി, വട, സാമ്പാര്‍, തേങ്ങ, പരിപ്പ്, തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഭക്ഷണങ്ങള്‍ സ്കൂള്‍ ക്യാന്റിനുകളിലെ മെനുവില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ കീഴിലുള്ള കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം രൂപീകരിച്ച ഒരു കമ്മിറ്റിയില്‍ ജങ്ക് ഫുഡ് വില്‍ക്കുന്നത് നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: