ചെറുപുഴ: പെരിങ്ങോം മുതല്‍ ചെറുപുഴ വരെയുള്ള റോഡിന്റെ മെക്കാഡം ടാറിംഗ് പുരോഗമിക്കുന്നതിനിടയില്‍ പാടിയോട്ടുചാല്‍ ടൗണില്‍ ഓവുചാല്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച് തര്‍ക്കം തുടരുന്നു. പാടിയോട്ടുചാല്‍ ടൗണില്‍ റോഡിന് ആവശ്യത്തിന് വീതിയില്ലാത്തത് നിര്‍മ്മാണത്തിന് തുടക്കത്തില്‍ തന്നെ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു.
പെരിങ്ങോം പഞ്ചായത്ത് പ്രസിഡണ്ട് പെരിങ്ങോംപോലീസ് എന്നിവരുടെ നേതൃത്വത്തില്‍ ഈഭാഗത്തെ സ്ഥലം ഉടമയുമായി ചര്‍ച്ച നടത്തി ആവശ്യത്തിന് സ്ഥലം നല്‍കാമെന്ന് സ്ഥല ഉടമയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെ ഓവുചാല്‍ നിര്‍മ്മിക്കുവാന്‍ പണി ആരംഭിച്ചപ്പോള്‍ മുന്‍ ധാരണയ്ക്കെതിരായി റോഡിലേയ്ക്കിറക്കി പലക അടിച്ചത് പുതിയ വിവാദങ്ങള്‍ക്കിടയാക്കുകയും നാട്ടുകാര്‍ പലക പൊളിച്ചു കളയുകയും ചെയ്തു.
ഇന്നലെ രാവിലെ സ്ഥലത്ത് നാട്ടുകാരും കരാറുകാരനും ജനപ്രതിനിധികളും തമ്മില്‍ ഇതു സംബന്ധിച്ച് വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷം നിലനില്ക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.നളിനി, പഞ്ചായത്തംഗങ്ങള്‍, പെരിങ്ങോം പോലീസ് എന്നിവരെത്തി നാട്ടുകാരുമായി സംസാരിച്ചതിനെതുടര്‍ന്ന് ജനങ്ങള്‍ പിരിഞ്ഞ് പോകുകയായിരുന്നു. ഇതിനു മുന്‍പ് രണ്ട് വട്ടം പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും പ്രശ്നം തീരാതെ നില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: