കണ്ണൂര്‍: പോലീസ് നടപടികളെ പരസ്യമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ രംഗത്തെത്തിയതോടെ കണ്ണൂരില്‍ സിപിഎമ്മിനകത്ത് നിലനില്‍ക്കുന്ന അഭിപ്രായഭിന്നത മറനീക്കി പുറത്ത് വരുന്നു.
കഴിഞ്ഞ ദിവസം തലശ്ശേരി സന്ദര്‍ശനത്തിനു ശേഷമാണ് കോടിയേരി പോലീസിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. പോലീസ് ശക്തമായ നടപടിയെടുക്കാത്തതുകൊണ്ടാണ് തലശ്ശേരി മേഖലയില്‍ വ്യാപകമായ സംഘര്ഷമുണ്ടാകുന്നതെന്നാണ് കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പോലീസിനെതിരായ പരസ്യ വിമര്‍ശനം പോലീസ് മന്ത്രിയായ പിണറായിക്കെതിരെയാണെന്ന് വ്യക്തമാണ്. പിണറായി കഴിവുകെട്ടവനാണെന്ന് കോടിയേരി പറയാതെ പറഞ്ഞു വെക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. വേണമെങ്കില്‍ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാവാണ് കോടിയേരി. എന്നാല്‍ അന്ന് സിപിഎം പ്രതിപക്ഷത്തായിരുന്നു എന്ന രാഷ്ട്രീയപരമായ ഒരു ആനുകൂല്ല്യം കോടിയേരിക്ക് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പോലീസിനെതിരെ നടത്തിയ പരാമര്‍ശം ബോധപൂര്‍വ്വം പിണറായിക്കെതിരെ നടത്തിയതാണെന്ന് വ്യക്തമാണ്. പോലീസ് നടപടി ശരിയല്ലെന്നും ശക്തമായ നടപടി ആവശ്യമാണെന്നുമാണ് കോടിയേരി തലശ്ശേരിയില്‍ പറഞ്ഞത്. ഭയത്തോടെ ആളുകള്‍ വീട്ടിനകത്ത് കിടന്നുറങ്ങേണ്ട അവസ്ഥയുണ്ടാകരുത്. ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ശക്തമായ നടപടി പോലീസ് കൈക്കൊള്ളണമെന്നും കോടിയേരി പറഞ്ഞിരുന്നു. പിണറായിയുടെ ഭരണത്തില്‍ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന നിലയില്‍ കോടിയേരി നടത്തിയ പരസ്യ പ്രസ്താവന പാര്‍ട്ടിക്കകത്ത് വന്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നുറപ്പാണ്.
മന്ത്രിസഭയിലെ രണ്ടാമനായിരുന്ന സിപിഎം കേന്ദ്രക്കമ്മറ്റി അംഗം കൂടിയായ ഇ.പി.ജയരാജന്റെ രാജി വേഗത്തിലാക്കിയതിന് പിന്നിലും കോടിയേരിയാണെന്ന ആരോപണമുയര്‍ന്നിരുന്നു. മന്ത്രിസഭയില്‍ പിണറായിക്ക് തൊട്ടുപിന്നില്‍ ഇ.പി വളര്‍ന്നു വരുന്നതില്‍ കോടിയേരി വിഭാഗത്തിന് ശക്തമായ അമര്‍ഷമുണ്ടായിരുന്നു. ഇപിയുടെ പുറത്താകലിന് പിന്നില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ശക്തമായ പിന്തുണയുമുണ്ടായിരുന്നു. സിപിഎമ്മിനകത്തെ രാഷ്ട്രീയ നീക്കങ്ങളെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് കോടതി പരിഗണനയിലുള്ള ലാവലിന്‍ കേസാണ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിനെ വിചാരണ ചെയ്യണമെന്ന സുപ്രീംകോടതി വിധി വന്നതോടെ സിപിഎമ്മിനകത്തെ പിണറായി വിരുദ്ധ ചേരിയിലുള്ളവര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലാവലിന്‍ കേസില്‍ പിണറായിയെ വിചാരണ ചെയ്യണമെന്ന കോടതി വിധിയുണ്ടായാല്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുമെന്നും പകരക്കാരനായി കടന്നു കൂടാമെന്നുമാണ് കോടിയേരി കണക്കുകൂട്ടുന്നത്. നേരത്തെ പിണറായിയെ അനുകൂലിച്ചിരുന്ന വലിയൊരു വിഭാഗവും ഇപ്പോള്‍ കോടിയേരിയെയാണ് പിന്തുണക്കുന്നതെന്നും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ ഉള്‍പ്പടെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രിസഭാകാര്യങ്ങളില് സജീവമായി നില്‍ക്കാനും അനുകൂലമായ സമയത്ത് തീരുമാനമെടുക്കാനുമാണ് കോടിയേരി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: