കണ്ണൂര്‍: ഉത്തര കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിനായി മലനാട് – മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ആരംഭിക്കുന്നു. മയ്യഴിപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും ടൂറിസ്റ്റ് സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയും നടപ്പാക്കാനുദ്ദേശിക്കുന്ന മെഗാ ക്രൂയിസം ടൂറിസം പദ്ധതിയുടെ അവലോകനത്തിനായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
മയ്യഴി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി, വലിയപറമ്പ്, ചന്ദ്രഗിരി തുടങ്ങിയ പുഴകളിലൂടെയും കായലുകളിലൂടെയുമുള്ള 200 കിലോമീറ്ററോളം ബോട്ട് യാത്ര ഉള്‍പ്പെടെയുള്ള പദ്ധതികളുടെ മേല്‍നോട്ടത്തിനായി കണ്ണൂര്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശങ്ങളിലെ എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മോണിറ്ററിംഗ് സമിതിക്ക് രൂപം നല്കാന് യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും എസ്റ്റിമേറ്റും എത്രയുംവേഗം കേന്ദ്ര സര്‍ക്കാരിലേക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു.
നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി.രാജേഷ്, സി.കൃഷ്ണന്, എം.രാജഗോപാല്‍, വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ ബാലകിരണ്‍ തുടങ്ങിയവരും സംബന്ധിച്ചു.
ടൂറിസം പദ്ധതിയുടെ സ്വതന്ത്രമായ നടത്തിപ്പിന് ഒരു സ്പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തും. പ്രാദേശിക തലത്തില്‍ ടൂറിസത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുവാനും വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുമായി കിറ്റ്സിനെ ചുമതലപ്പെടുത്തി. വിനോദസഞ്ചാരികളെ സഹായിക്കാന്‍ പ്രാദേശിക തലത്തില്‍ തന്നെ ടൂറിസ്റ്റ് ഗൈഡുകളെ പരിശീലിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
ക്രൂയിസ് പദ്ധതിക്കായി മുസിരിസ് പദ്ധതി മാതൃകയിലുള്ള ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ടുകള്‍ വിനോദസഞ്ചാര വകുപ്പ് അനുവദിക്കും. അവയുടെ നടത്തിപ്പ് പ്രാദേശിക ടൂറിസം സൊസൈറ്റികളെയാണ് ഏല്‍പ്പിക്കുക. പുഴകളൊഴുകുന്ന പ്രദേശങ്ങളുടെ സവിശേഷതകള്‍ ഉപയോഗപ്പെടുത്തി ടൂറിസ്റ്റ് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാദേശിക മോല്‍നോട്ടത്തിനായി എംഎല്‍എ ചെയര്‍മാനായി ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍ഖ് കമ്മിറ്റികള്‍ രൂപീകരിക്കും.
നിലവിലുള്ള ഹോം സ്റ്റേകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ പ്രദേശങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ ആരംഭിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം, ഭക്ഷണ സൗകര്യം, കേന്ദ്രങ്ങളുടെ പരിപാലനം എന്നിവയുടെ ചുമതല ശുചിത്വ മിഷന്റെ മേല്‍ നോട്ടത്തില്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഇതോടൊപ്പം സുല്‍ത്താന്‍ കനാലിനെ പുനരുദ്ധാരണത്തിനായി ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. അടുത്ത ഫെബ്രുവരിക്ക് മുമ്പായി സുല്‍ത്താന്‍ തോട് ഗതാഗത യോഗ്യമാക്കുന്നതിന് ഇന്‍ലാന്റ് നാവിഗേഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉത്തര കേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രയ്ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, ആയോധന കലകള്‍, കരകൗശല വസ്തുക്കള്‍, പ്രകൃതി ഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാണ് മലനാട് – മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും അഴീക്കല്‍ തുറമുഖവും യാഥാര്‍ഥ്യമാവുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസ്റ്റ്-വ്യാപാര വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രദേശത്തിന്റെ ടൂറിസ്റ്റ് വികസനത്തിനൊപ്പം വിവിധ മേഖലകളിലെ ആയിരങ്ങള്‍ക്ക് തൊഴില്‍ നേടാനും പദ്ധതി സഹായകമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: