ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി നിര്‍മ്മിച്ച വോട്ടിംഗ് യന്ത്ര മാതൃകയില്‍ കൃത്രിമം കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാജമാണെന്ന് പ്രചരിപ്പിക്കാന്‍ ദല്‍ഹി നിയമസഭയില്‍ ആപ്പിന്റെ വക നാടകം. ഇതിന് മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള വോട്ടിംഗ് യന്ത്രത്തില്‍ ഒരെണ്ണത്തിലെങ്കിലും കൃത്രിമം കാണിക്കാന്‍ വെല്ലുവിളിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തെത്തി.
ആംആദ്മി പാര്‍ട്ടിയെയും കെജ്രിവാളിനെയും പ്രതിരോധത്തിലാക്കിയ അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കപട നാടകങ്ങളും വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. ആപ്പിന് മൃഗീയ ഭൂരിപക്ഷമുള്ള ദല്‍ഹി നിയമസഭയില്‍ അരങ്ങേറിയ നാടകം ജനാധിപത്യത്തിന് ഏറ്റവും വലിയ കളങ്കമാണെന്ന് ബിജെപി ആരോപിച്ചു.
ആരോ എവിടെയോ നിര്‍മ്മിച്ച ഫാന്‍സി യന്ത്രം കൊണ്ടുവന്ന് ആംആദ്മി പാര്‍ട്ടി ജനാധിപത്യത്തെ ആകെ അപമാനിച്ചതായി ബിജെപി ആരോപിച്ചു.
എഞ്ചിനീയര്‍ കൂടിയായ ആപ്പ് അംഗം സൗരഭ് ഭരദ്വാജാണ് വ്യാജ യന്ത്രവുമായി സഭയിലെത്തി വോട്ടുകള്‍ ബിജെപിക്ക് മാത്രമായി പോകുന്നതായി കാണിച്ചത്. യാതൊരു ആധികാരികതയുമില്ലാത്ത നടപടികള്‍ സഭയ്ക്കകത്ത് കാണിച്ച ആപ്പിന്റെ പ്രവൃത്തി വലിയ പ്രതിഷേധത്തിന് കാരണമായി.
കെജ്രിവാളിനെതിരെ ഉയര്‍ന്ന കോടികളുടെ അഴിമതി ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നിയമസഭയിലെ നാടകങ്ങളെന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്ര ആരോപിച്ചു. ആപ്പ് നേതാക്കളുടെ സ്ഥിരം തന്ത്രങ്ങളാണ് ഇവിടെ കാണുന്നതെന്നും കപില്‍ മിശ്ര പറഞ്ഞു.
യഥാര്‍ത്ഥ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ച് വിജയിക്കാന്‍ ആപ്പിനെ തെരഞ്ഞെടുപ്പ് കമ്മീഷന് വെല്ലുവിളിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചാല്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ആരോപണം തെളിയിച്ചില്ലെങ്കില്‍ ആംആദ്മി പാര്‍ട്ടി മാപ്പു പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. മെയ് 12 ന് ദല്‍ഹിയില്‍ കമ്മീഷന് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്മാരായി പ്രവര്‍ത്തിച്ചു വിരമിച്ചവരും ആപ്പിന്റെ ആരോപണം തള്ളി രംഗത്തെത്തിയിട്ടുണ്ട്. ആപ്പ് ദല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ച വോട്ടിംഗ് യന്ത്രം എവിടെ, ആരുണ്ടാക്കിയതാണെന്ന് വ്യക്തമാക്കണമെന്ന് മുന്‍ കമ്മീഷന് ഉപദേഷ്ടാവ് കെ.ജെ റാവു ആവശ്യപ്പെട്ടു.
അതിനിടെ പാര്‍ട്ടി ഫണ്ടുകളുടെ ഉറവിടം വ്യക്തമാക്കാത്ത കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്്. ഇരുപതിനായിരം രൂപയിലധികം പാര്‍ട്ടിക്ക് നല്കിയ ആരുടേയും പേരുകള്‍ നല്കാന് ആപ്പ് തയ്യാറാവാത്തതാണ് നോട്ടീസിന് കാരണം. മെയ് 15ന് കെജ്രിവാള് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. എഫ്്സിആര്എ മാനദണ്ഡങ്ങള്‍ ലംഘിച്ച് കോടികള്‍ വിദേശത്തു നിന്നും ആപ്പ് കൈപ്പറ്റിയെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: