ഇരിട്ടി: ആറളം പുനരധിവാസമേഖലയിലും ആറളം വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി അക്രമങ്ങള്‍ നടത്തുകയും നാലോളം പേരുടെ ജീവന് അപഹരിക്കുകയും ചെയ്തു എന്ന് കരുതുന്ന കുട്ടിക്കൊമ്പന് കാട്ടാനയെ മയക്കുവെടിവെച്ചു പിടികൂടാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക്. ആനയെ മയക്കുവെടിവെച്ചു പിടിച്ചശേഷം ഇതിനെ പ്രത്യേകം തയ്യാറാക്കിയ ആനക്കൂട്ടിലേക്കു മാറ്റുന്നതിനായി പരിശീലനം സിദ്ധിച്ച കുംകിയാനകളെ ഫാമില്‍ എത്തിച്ചു. വയനാട്ടിലെ മുത്തങ്ങയില്‍ നിന്നാണ് രണ്ട് ആനകളെ ഇവിടെ എത്തിച്ചിട്ടുള്ളത്. കര്‍ണ്ണാടകത്തില്‍ നിന്നും ഒരാനകൂടി ഇന്നോ നാളെയോ ഫാമില്‍ എത്തും.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാലോളം പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ മരിച്ചത്. പുനരധിവാസ മേഖലയിലും കൃഷിയിടത്തിലും ഇറങ്ങുന്ന കാട്ടാനകള്‍ ആദിവാസിക്കുടിലുകളും മറ്റും തകര്‍ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നതും നിത്യ സംഭവമായിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രില്‍ 5 ന് ഫാമിലെ കൈതച്ചക്ക കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന തോട്ടം വാച്ചറായ റജി അബ്രഹാമിനെ ചവിട്ടിക്കൊന്നിരുന്നു. ഓരോ മരണമുണ്ടാവുമ്പോഴും ജനങ്ങളും ആദിവാസികളും പ്രതിഷേധവുമായി രംഗത്തെത്താറുണ്ടെങ്കിലും പ്രശ്നപരിഹാരം മാത്രം ഉണ്ടാവാറില്ല. ആനകളെ ഇവിടെ നിന്നും തുരത്തി കാട്ടിലേക്ക് തിരിച്ചുവിടാറുണ്ടെങ്കിലും ആനകള്‍ മണിക്കൂറുകള്‍ക്കകം വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചു വരികയാണ് പതിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടവും വനം വകുപ്പ് അധികൃതരും രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ആദിവാസി സംഘടനാ നേതാക്കള്‍ എന്നിവരുമായി ഉന്നതതലത്തില്‍ നടന്ന ചര്‍ച്ചയില്‍ ആക്രമണകാരി എന്ന് കരുതുന്ന കാട്ടാനയെ മയക്കുവെടിവെച്ചു പിടിച്ചു കൂട്ടിലടച്ചശേഷം ഏതാനും ദിവസങ്ങള്കഴിഞ്ഞ് ഉള്‍വനത്തില്‍ കൊണ്ടുപോയി വിടാന്‍ തീരുമാനിച്ചത്.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആനയെ മയക്കുവെടി വെച്ച് പിടിക്കാനും കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലടക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി ഫാമിലെ വന്യജീവി സങ്കേതം ഓഫീസിനോട് ചേര്‍ന്ന് വയനാട്ടില്‍ നിന്നും എത്തിച്ച യൂക്കാലി മരങ്ങള്‍ കൊണ്ട് ആനയെത്തളക്കാനുള്ള കൂടും ഒരുക്കിക്കഴിഞ്ഞു. ആനയെ മയക്കുവെടി വെച്ച് പിടിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ ആലോചിക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്ന് നടക്കുമെന്ന് വനം വകുപ്പ് ഉേദ്യാഗസ്ഥര്‍ അറിയിച്ചു. ഇതിന് ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് നീങ്ങുക എന്നും ഇവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: