തൃശൂര്‍: നിരോധിച്ച നോട്ടുകളുമായി വന്ന് നടുറോഡില്‍ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തിലെ ആറ് പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം എടവനക്കാട് സ്വദേശികളായ പൊങ്ങത്ര വീട്ടില്‍ ഷാജി, നികത്ത്തറ വീട്ടില്‍ രാധാകൃഷ്ണന്, ചെറായി അറക്കല്‍ വീട്ടില്‍ ജിതിന്, തിരുവനന്തപുരം സ്വദേശി ബാബു, വാടാനപ്പിള്ളി സ്വദേശി കിഴക്കേപുരയ്ക്കല്‍ ജെനീഷ്, പാലക്കാട് തൃത്താല മലയ്ക്കാട്ടിരി സ്വദേശി ഫൈസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും എഴുപത്തിയെട്ടു ലക്ഷത്തി എണ്‍പത്തി രണ്ടായിരം രൂപയുടെ നോട്ടുകള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. രണ്ടു സംഘങ്ങള്‍ സഞ്ചരിച്ചിരുന്ന കാറുകളും പോലീസ് പിടികൂടി.
തിങ്കളാഴ്ച വൈകീട്ട് നാലോടെ പുതുക്കാട് പാഴായിയില്‍ വച്ചായിരുന്നു സംഭവം. പണവുമായി പോയിരുന്ന സംഘം സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറില്‍ പാഴായി പടിഞ്ഞാട്ടും മുറിയില്‍ പണം കവരാനെത്തിയ സംഘം യാത്ര ചെയ്തിരുന്ന ഇന്‍ഡിക്ക കാര്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടി കൂടിയപ്പോള്‍ വടിവാള്‍ വീശി ഇവരെ ഭയപ്പെടുത്തി. പണം അടങ്ങിയ പെട്ടിയുമായി ഇന്‍ഡിക്ക കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസെത്തുമെന്ന ഭയത്താല്‍ പണവും കാറും ഉപേക്ഷിച്ച് കവര്‍ച്ചാസംഘം ഓടി രക്ഷപെട്ടു. ഈ സമയം സ്ഥലത്തെത്തിയ പോലീസ് പണപ്പെട്ടിയും കാറുകളും കസ്റ്റഡിയിലെടുത്തു.
മനക്കൊടി സ്വദേശി മനോജില്‍ നിന്നും വാടകക്ക് എടുത്തതാണ് ആക്രമിസംഘം സഞ്ചരിച്ചിരുന്ന കാര്‍. തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് പണം മാറാന്‍ വന്നവര്‍ പറഞ്ഞു. നിരോധിച്ച നോട്ടുകള്‍ ശേഖരിച്ച് കണ്ടയ്നറിലൂടെ കപ്പല്‍ മാര്‍ഗ്ഗം വിദേശത്തേയ്ക്ക് കയറ്റി അയച്ച് പുതിയ രൂപയാക്കാനുള്ള സംഘാംഗങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പിടിച്ചെടുത്തതില്‍ 72 ലക്ഷം രൂപ ബാബുവിന്റെതാണ്. ബാക്കി തുക ഷാജിയുടേതാണെന്നും പോലീസിന് ബോധ്യപ്പെട്ടു. നോട്ട് കൈമാറ്റത്തിന്റെ ഇടനിലക്കാരാണ് ജെനീഷും ഫൈസലും.
പഴയനോട്ടുകള്‍ മാറ്റി നല്കുന്ന സംഘങ്ങള്‍ തൃശൂരില്‍ സജീവമാണെന്ന വ്യക്തമായ സൂചനകളാണ് പോലീസിന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചിട്ടുള്ളത്. വിദേശ കറന്‍സി വിനിമയം ചെയ്യുന്ന ഏജന്‍സികള്‍ നിരോധിത നോട്ട് മാറ്റിയെടുക്കുന്നതായി സൂചന.
പുതുക്കാട് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ നിരോധിത കറന്‍സികളെക്കുറിച്ചുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് തൃശൂരിലെ ചില ഏജന്‍സികളിലാണ്. പക്ഷെ പണം മാറ്റി നല്കാമെന്നേറ്റവരെ കണ്ടെത്താനായിട്ടില്ല.
തൃശൂര്‍, തൃപ്രയാര്‍, ആറാട്ടുപുഴ എന്നിവിടങ്ങളിലുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച സൂചന. വാങ്ങുന്ന പണത്തിന്റെ 30 ശതമാനം തുകക്കുള്ള പുതിയ നോട്ടുകള്‍ പകരം നല്‍കുന്നതാണ് ഇവരുടെ രീതി. എന്നാല്‍ പഴയനോട്ടുകള്‍ നിയമാനുസൃതം മാറ്റി എങ്ങിനെ പുതിയ നോട്ടുകളാക്കുന്നു എന്നതാണ് ഉയരുന്ന ചോദ്യം. പോലീസിന്റെ അന്വേഷണം എത്തി നില്‍ക്കുന്നത് വിദേശ കറന്‍സികള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികളിലാണ്. ഇത്തരം ഏജന്‍സികള്‍ക്ക് പഴയ നോട്ടുകള്‍ ഇപ്പോഴും മാറ്റിവാങ്ങാനാവുന്നുണ്ടത്രെ. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്കില്‍ അന്വേഷിച്ച് കൃത്യത വരുത്തുമെന്ന് ചാലക്കുടി ഡിവൈ.എസ്.പി. ഷാഹുല്‍ഹമീദ് പറഞ്ഞു.
രാജ്യത്ത് നിരോധിച്ച നോട്ടുകള്‍ ശേഖരിക്കുന്ന വന്‍ മാഫിയ സജീവമാകുന്നതായി പോലീസിന് ഇതോടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. കള്ളപ്പണക്കാരും മറ്റും ഇപ്പോഴും പൂഴ്ത്തിവെച്ചിരിക്കുന്ന പഴയ 500, 1000 രൂപ നോട്ടുകള്‍ വിലകൊടുത്ത് വാങ്ങുന്ന മാഫിയയാണ് സജീവമായിട്ടുള്ളത്.
കഴിഞ്ഞദിവസം പുതുക്കാട് പിടിയിലായ സംഘം നല്കുന്ന സൂചനകള്‍ ഇതാണ്. ഈ നോട്ടുകള്‍ വിദേശത്തേക്ക് കയറ്റി അയച്ച് പുത്തന്‍പണമാക്കി ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നതായാണ് സൂചനകളുള്ളത്.
ഇതു സംബന്ധിച്ച് വ്യക്തമായ ധാരണ പോലീസിനോ എന്ഫോഴ്സ്മെന്റിനോ ലഭിച്ചിട്ടില്ലെങ്കിലും വിദേശത്തേക്ക് പഴയ ഇന്ത്യന്‍ കറന്‍സികള്‍ എന്തിനു കടത്തുന്നുവെന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എയര്‍പോര്‍ട്ടുകളില്‍ പരിശോധികള്‍ കര്‍ശനമായതിനാല്‍ കണ്ടൈനറുകള്‍ വഴി കപ്പലിലാണ് നോട്ടുകള്‍ അയക്കുന്നതെന്നാണ് പുതുക്കാട് പിടിയിലായവരില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള സൂചനകള്‍.
നിരോധിച്ച പഴയ നോട്ടുകള്‍ക്ക് ഇന്ത്യയില്‍ മൂല്യമില്ലെങ്കിലും ഏതൊക്കെയോ വിദേശ രാജ്യങ്ങളില്‍ ഏതൊക്കെയോ രീതികളില്‍ അവയ്ക്ക് ഇപ്പോഴും മൂല്യമുണ്ടെന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്. അന്താരാഷ്ട്രതലത്തിലേക്ക് നീളുന്ന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിനോ പോലീസിനോ കൂടുതല്‍ ഈ കേസില്‍ ഇടപെടാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്.
പഴയ ഇന്ത്യന്‍ റുപ്പി പുത്തന്‍പണമായി എങ്ങിനെ തിരിച്ചെത്തുന്നുവെന്ന അന്വേഷണം വരും ദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുമെന്ന സൂചനയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: