തൃശൂര്‍: അതിരപ്പള്ളി പദ്ധതിക്കെതിരെ സമരം ചെയ്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സിപിഐ പാലിയേക്കര വിഷയത്തിലും സര്‍ക്കാരിനെതിരെ രംഗത്ത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കണ്ടില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് സര്‍ക്കാരിന് സിപിഐയുടെ താക്കീത്.
അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ നിരയായാല്‍ ടോള്‍ ഗേറ്റ് തുറന്നു വിടണമെന്ന നിയമം നടപ്പിലാക്കണമെന്നും, സര്‍വീസ് റോഡുകളുടെ പണികള്‍ പൂര്‍ത്തീകരിക്കണമെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വലിയ ഗതാഗത കുരുക്കാണ് ദിവസവും പാലിയേക്കരയില്‍ ഉണ്ടാകുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ വരുന്ന വാഹനങ്ങള്‍ പോലും കടത്തിവിടാത്ത സാഹചര്യമാണുള്ളത്.
ഗതാഗത കുരുക്കു കാരണം ആമ്പുലന്‍സുകള്‍ക്കു പോലും കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ മരണം വരെ ടോള്‍ പ്ലാസയില്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളെ കൊള്ളയടിക്കുക എന്ന ലക്ഷ്യം മാത്രമാണ് ടോള്‍ കമ്പനിക്കുള്ളത്. ഇപ്പോള്‍ ദേശീയ പാതയില്‍ റീ ടാറിംഗ് പണികള്‍ നടക്കുകയാണ്. അശാസ്ത്രീയമായും ജനങ്ങളുടെ സുരക്ഷക്ക് യാതൊരു പ്രാധാന്യവും നല്‍കാതെയുമാണ് പണികള്‍ നടക്കുന്നത്.
രണ്ടു ദിവസം മുമ്പ് മഴ പെയ്തപ്പോള്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ തെന്നി വീഴുന്ന സാഹചര്യമുണ്ടാവുകയും ജനങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു.
അടിയന്തിരമായി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും സിപിഐ പ്രമേയത്തില്‍ പറഞ്ഞു. യോഗത്തില്‍ എം.ആര്.സോമനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.
പാലിയേക്കര ടോള്‍ സമരത്തില്‍ നിന്നും സിപിഎമ്മും സിപിഐയും മാറിനില്‍ക്കുകയായിരുന്നു. സിപിഐ ടോള്‍ വിരുദ്ദ സമരവുമായി രംഗത്തു വരുന്നതോടെ സിപിഎം വെട്ടിലാകും. ബിജെപിയും സിപിഐ എംഎല്ലുമാണ് ഇതുവരെ ടോള്‍ വിരുദ്ധ സമരത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: