തൃശൂര്‍: പീച്ചി മൈലാടുംപാറയില്‍ പുലിയിറങ്ങിയതായി സൂചന. പീച്ചി മാളിയേക്കല്‍ നിര്‍മലയുടെ വീട്ടിലെ പട്ടിയെ കടിച്ചുകൊന്നത് പുലിയാണെന്നാണ് സംശയം.
തിങ്കളാഴ്ച രാത്രി പട്ടിയെ വീടിന്റെ മുറ്റത്തോട് ചേര്‍ന്ന് പൂട്ടിയിട്ടിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പറമ്പിന് മുകളിലായി കാടിനോട് ചേര്‍ന്ന് പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
പട്ടിയുടെ തൊട്ടടുത്തായി പുലിയുടെ കാല്പാടുകള് കണ്ടതായി വീട്ടുകാര്‍ പറയുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റുകാരെത്തി നടത്തിയ പരിശോധനയിലും പുലിയുടെ കാല്പാടുകളാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കാട്ടാന ശല്യം രൂക്ഷമായ മേഖല ആയിരുന്നു മൈലാടുംപാറയില്‍ സോളാര്‍ വേലി സ്ഥാപിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി കാട്ടാന ശല്യം കുറവാണ്. പുലി ഇറങ്ങിയ പ്രദേശത്ത് നിന്നും 200 മീറ്റര്‍ ദൂരം മാത്രമേ വനപ്രദേശത്തേക്കുള്ളൂ. പീച്ചി ഡാമിലേക്ക് ഇവിടെ നിന്നും ഒരു കിലോമീറ്ററാണ് ഉള്ളത്.
വാണിയമ്പാറ ഡെപ്യൂട്ടി റേഞ്ചര്‍ മണി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജെ.ജയകുമാര്‍, ബീറ്റ് ഓഫീസര്‍ എം.മുകേഷ്കുമാര്‍, പി.ജി.മനോജ്, വാച്ചര്‍ സജി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
വാണിയമ്പാറ റേഞ്ചിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നതെന്നും പീച്ചി വന്യ ജീവി സങ്കേതത്തോട് ചേര്‍ന്ന കിടക്കുന്ന സ്ഥലമായതിനാലാകും പുലി ഇവിടെ നാട്ടിലേക്ക് എത്താന്‍ സാധ്യത കൂടുതലായതെന്നും ഫോറസ്റ്റുദ്യോഗസ്ഥര്‍ പറഞ്ഞു.
അടുത്തകാലത്ത് പീച്ചിയില്‍ പുലിയുണ്ടെന്ന് ഫോറസ്റ്റ് സംഘം ഘടിപ്പിച്ച് ക്യാമറയില്‍ തെളിഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ സംഭവം ഉണ്ടായിട്ടുള്ളത്.
ജനങ്ങള്‍ പേടിക്കേണ്ടതിലെന്നും പുലിയുടെ ശല്യം തുടര്‍ന്നാല്‍ പുലിയെ പിടിക്കുന്നതിനായി കൂട് വച്ച് വേണ്ട നടപടികളുമായി ഫോറസ്റ്റ് വകുപ്പ് രംഗത്തെത്തുമെന്നും ഡെപ്യൂട്ടി റേഞ്ചേര് മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: