ചാലക്കുടി: കാനഡയിലേക്ക് വിസ വാഗ്ദാനം നല്കി പണം തട്ടിയ കേസില്‍ സഹോദരന്മാരെ അതിരപ്പിള്ളി പോലീസ് പിടികൂടി. അവരെ തടവില്‍ പാര്‍പ്പിച്ചെന്ന പരാതിയില്‍ നാല് പേരൈയും കസ്റ്റഡിയിലെടുത്തു. കൊല്ലം മാര്ത്തണ്ഡന്കര എലാപ്പുറം കൊച്ചുമുത്താന് അജീഷ് കുമാര്‍, മണികണ്ഠന് എന്നിവരെയാണ് വിസ തട്ടിപ്പുകേസില്‍ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ പണം തിരികെ നല്‍കാഞ്ഞത്തിനെ തുടര്‍ന്ന് അവരെതടവില് പാര്‍പ്പിച്ചെന്ന പരാതിയില്‍ ചാലക്കുടി കുറ്റിച്ചിറ മാരാംകോട് പടിഞ്ഞാക്കര ബിനിഷ്(23), ഏറിയാടത്ത് ഷിബിന്‍, എറണാകുളം സ്വദേശി രജ്ജിത്(40), ഭാര്യ ഗൗരിയെന്ന സബിത(32) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വിസ നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ പത്ത് ലക്ഷത്തോളം രൂപ വാങ്ങുകയും കാനഡയിലേക്ക് കൊണ്ടു പോകാനെന്ന വ്യാജേന ഇന്‍ഡോനേഷ്യയിലേക്ക് കൊണ്ടു പോവുകയും ചെയ്തു എന്നതാണ് കേസ്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം പ്രതികള്‍ അഞ്ച് ലക്ഷം രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ ബാക്കി പണത്തിനായി പ്രതികളെ തൃപ്രയാറിലേക്ക് വിളിച്ചു വരുത്തുകയും അവിടെ നിന്ന് അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടുകാര്‍ പോലീസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ് പ്രതികള്‍ അതിരപ്പിള്ളിയില്‍ ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദിന്റെ നേത്വത്തില്‍ അതിരപ്പിള്ളി എസ്.ഐ.സജീവിന്റേയും നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: