എരുമേലി: എരുമേലിയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കാര്‍ഡ് പുതുക്കി നല്കാന് തുടങ്ങിയ ക്യാമ്പ് ദുരിതമാകുന്നു. കാര്‍ഡ് പുതുക്കുന്നതിനുള്ള അവസാന അവസരമാണ് ക്യാമ്പെന്നറിയിച്ചിരുന്നതിനാല് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
ദിവസേന എത്തുന്ന നൂറുകണക്കിന് ഗുണഭോക്താക്കള്‍ക്ക് അനുസൃതമായ ജീവനക്കാരില്ലാത്തത് ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദുരിതമാകുന്നു.
അന്യസംസ്ഥാനക്കാരായ ജീവനക്കാരുടെ ഭാഷയും ജനങ്ങളെ ദുരിതത്തിലാക്കി. പ്രായമായവരാണ് കൂടുതലും കാര്‍ഡ് പുതുക്കാനെത്തുന്നത്. ഇവര്‍ക്ക് ഇംഗ്ളീഷ് അറിയില്ലാത്തതും ജീവനക്കാര്‍ക്ക് മലയാളം മനസ്സിലാകത്തില്ലാത്തതുമാണ് വിനയായത്. ആശയവിനിമയത്തിലെ കാലതാമസം കാര്‍ഡ് കിട്ടുന്നത് വൈകിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ നടപടിക്രമങ്ങള്‍ നടത്താന്‍ റിലയന്‍സ് കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ നല്‍കിയിരിക്കുകയാണ്.
ടോക്കണ്‍ കൊടുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നല്‍കുന്നതും ക്യാമ്പിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കുന്നതും മാത്രമാണ് പഞ്ചായത്തിന്റെ ജോലി. മറ്റ് ജീവനക്കാരെ ക്യാമ്പിലേക്ക് അയക്കുന്നത് റിലയന്‍സാണ്. ഇവര്‍ പലരും അന്യഭാഷക്കാരാണ്.
തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പ് 16നാണ് അവസാനിക്കുന്നത്. കിലോമീറ്ററുകള്‍ക്ക് അകലെനിന്നുവരെയാണ് ആളുകളെത്തുന്നത്. ദേവസ്വം ബോര്‍ഡ് സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പില്‍ കുടിവെളളവും പ്രാഥമികാവശ്യങ്ങള്‍ക്ക് ശൗചാലയ സൗകര്യവും ഇല്ലെന്ന് ആരോപണമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന ഉറപ്പിലാണ് സ്കൂള്‍ കെട്ടിടം ക്യാമ്പിന് തിരഞ്ഞെടുത്തതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ഒരുമാസക്കാലമായി വിവിധ കേന്ദ്രങ്ങളിലായി പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും നിരവധി പേര്‍ക്ക് അംഗത്വം പുതുക്കലിനും അംഗമാകാനും സാധിച്ചില്ല. തുടര്‍ന്ന് പ്രത്യേകമായി ഒരു ദിവസത്തെ ക്യാമ്പ് നടത്തിയിട്ടും നിരവധിയാളുകള്‍ക്ക് അവസരം ലഭിച്ചില്ലെന്ന് പരാതിയേറിയതോടെയാണ് ക്യാമ്പ് ആരംഭിച്ചത്.
16ന് അവസാനിക്കുന്ന ക്യാമ്പോടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലംഗമാകാന്‍ ഇനി അവസരമനുവദിക്കില്ലന്നാണ് പഞ്ചായത്തധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: