കുമളി : നാലരലക്ഷത്തോളം രൂപയുടെ കള്ളനോട്ട് കൈവശം വച്ചതിന്റെ പേരില്‍ പോലീസ് പിടിയിലായ നെടുങ്കണ്ടം പാറത്തോട് സ്വദേശി ജിജോ ജോസഫ് റിലയന്‍സ്, ജിയോ ടവറുകള്‍ സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് നാട്ടുകാരില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ജിജോയെ പോലീസ് പിടികൂടിയതറിഞ്ഞ് വണ്ടന്മേട് സ്വദേശികളായ രണ്ട് പേര് പന്ത്രണ്ട് ലക്ഷത്തോളം രൂപ തട്ടിയതായി കാണിച്ച് വണ്ടിപ്പെരിയാര്‍ പോലീസില്‍ പരാതി നല്കി.
റിലയന്‍സ് കമ്പനിയുടെ ആളാണെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. നിക്ഷേപകര്‍ക്ക് പതിമൂന്നു ലക്ഷത്തോളം രൂപ തിരികെ ലഭിക്കുന്ന പദ്ധതിയുടെ ഭാഗമായി ചേരാന്‍ പ്രാരംഭ തുകയായി അന്‍പതിനായിരം രൂപ വീതമാണ് ഇയാള്‍ വാങ്ങിയത്. പകരമായി വിവിധ ബാങ്കുകളിലെ ചെക്കുകളും, മുദ്രപത്രങ്ങളും ഇയാള്‍ നിക്ഷേപകര്‍ക്ക് നല്കി. രണ്ട് വര്‍ഷമായിട്ടും പദ്ധതി നടപ്പിലാക്കാതെ വന്നതോടെ ജിജോയെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ക്ക് റിലയന്‍സ് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബോധ്യമായതായി പരാതിക്കാര്‍ പറയുന്നു. പണം തിരികെ നല്‍കാമെന്ന് പറഞ്ഞു
ഇയാള്‍ അയച്ച നിരവധി ഫോണ്‍ മെസേജുകളും പരാതിക്കാര്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. സംഭവം വാര്‍ത്തയാകുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പരാതികള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതായി പോലീസ് പറയുന്നു . ജിജോയുടെ അടുത്ത ബന്ധുക്കള്‍ക്ക് ഭരണകക്ഷിയിലെ സ്വാധീനം തട്ടിപ്പിന് പിന്തുണയായതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: