ന്യൂദല്‍ഹി: രാജ്യാന്തര മത്സരങ്ങള്‍ക്കു ശേഷം മടങ്ങിയെത്തിയ ദേശീയ ഷൂട്ടിങ് താരങ്ങള്‍ക്ക് അവഹേളനം. കസ്റ്റംസ് പരിശോധനയുടെ പേരില്‍ ഇവരെ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ന്യൂദല്‍ഹി ഇന്ദിര ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇന്നലെയായിരുന്നു സംഭവം.
ചെക്ക് റിപ്പബ്ലിക്കിലെ പ്ലെസനില് ഷൂട്ടിങ് ഗ്രാന്‍ഡ് പ്രീയിലും സൈപ്രസില്‍ ലോകകപ്പിലും പങ്കെടുത്തു മടങ്ങിയ ഗുര്‍പ്രീത് സിങ്, ഹര്‍പ്രീത് സിങ്, പെംബ തമങ്, ചെയ്ന്‍ സിങ്, സുശീല്‍ ഘാലെ, സീമ തോമര്‍, കൈനാന്‍ ചെനായി, റിയ രാഗേശ്വരി എന്നിവര്‍ക്കാണ് ദുര്‍ഗതി. ഇവരുടെ ബാഗുകളിലുണ്ടായിരുന്ന തോക്കുകളും വെടിയുണ്ടകളുമാണ് പ്രശ്നകാരണം. പുലര്‍ച്ചെ നാലിനാണ് ഇവര്‍ എത്തിയത്. രാത്രിയായിട്ടും ഇവരെ വിട്ടിട്ടില്ല. ഇതോടെ, ദല്‍ഹിയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ഇവരുടെ യാത്രയും പ്രതിസന്ധിയിലായി.
പ്രശാന്ത് ബിഷ്നോയി, അനില്‍ ജഗലന്‍, അമിത് ഗോയല്‍ തുടങ്ങിയ ഷൂട്ടര്‍മാരുടെ വീടുകളില്‍ അടുത്തിടെ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച തോക്കും പിസ്റ്റളും പിടിച്ചെടുത്തതിന്റെ മറവിലാണ് ഇപ്പോഴത്തെ സംഭവം.
അതേസമയം, രാജ്യാന്തര താരങ്ങള്‍ ദേശീയ റൈഫിള്‍ അസോസിയേഷന്റെ സമ്മതപത്രം വാങ്ങിയാണ് പോകുന്നത്. ഇതു കാണിച്ചാല്‍ അനുമതി നല്‍കും. എന്നാല്‍, ഇന്നലെ സമ്മതപത്രം നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ അവഗണിച്ചുവെന്ന് താരങ്ങള്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: