മുംബൈ: ഐപിഎല്‍ അവസാന ഘട്ടത്തിലെത്തിയതോടെ നോക്കൗട്ട് സ്ഥാനത്തിന് പോരാട്ടം കനത്തു. 18 പോയിന്റുമായി നോക്കൗട്ട് ഉറപ്പിച്ച മുംബൈ ഇന്ത്യന്‍സിനു പിന്നാലെ ആരൊക്കെയെന്നതിന് അവസാന കളി വരെ കാക്കേണ്ടിവരും.
കൊല്‍ക്കത്ത നൈറ്റ്റഡേഴ്സ് (16), റൈസിങ് പൂനെ ജെയ്ന്റ്സ് (16), സണ്‍റൈസേഴ്സ് ഹൈദരാബാദ് (15), കിങ്സ് ഇലവന് പഞ്ചാബ് (10) എന്നിവര്‍ പ്രതീക്ഷയോടെ പോരാടുന്നു. ഗുജറാത്ത് ലയണ്‍സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമുകളുടെ പോരാട്ടം അവസാനിച്ചു.
രണ്ട് കളി അവശേഷിക്കുന്ന കൊല്‍ക്കത്ത ഏറെക്കുറെ മുന്നേറിയ അവസ്ഥയില്‍. പഞ്ചാബിനും മുംബൈയ്ക്കുമെതിരെ ശേഷിക്കുന്ന കളി. മികച്ച റണ്‍റേറ്റുള്ളതിനാല്‍ തോല്‍വിയിലും കുലുങ്ങില്ല കൊല്‍ക്കത്ത. രണ്ടിലും തോറ്റാലും ഹൈദരാബാദും പഞ്ചാബും വന്‍ മാര്‍ജിനില്‍ ജയിച്ചാലേ പേടിക്കേണ്ടതുള്ളു.
കൊല്‍ക്കത്തയ്ക്കു തുല്യം പോയിന്റെങ്കിലും പൂനെയ്ക്ക് റണ്‍ ശരാശരി തിരിച്ചടി. ദല്‍ഹിക്കും പഞ്ചാബിനുമെതിരെയാണ് ഇനി കളി. ഒന്നു ജയിച്ചാല്‍ മുന്നേറാം. രണ്ടും തോറ്റാല്‍ മറ്റു മത്സരഫലങ്ങള്‍ ആശ്രയിക്കണം.
ഗുജറാത്തിനെതിരെ ഒരു കളി അവശേഷിക്കുന്ന ഹൈദരാബാദിന് ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. അല്ലെങ്കില്‍ മറ്റു ടീമുകളുടെ പ്രകടനം ആശ്രയിക്കേണ്ടിവരും.
കൊല്‍ക്കത്ത, മുംബൈ, പൂനെ ടീമുകള്‍ക്കെതിരെ മത്സരം ബാക്കിയുള്ള പഞ്ചാബിന് മൂന്നും ജയിക്കണം. ഒന്നു തോറ്റാല്‍ മറ്റുള്ളവരുടെ കാരുണ്യത്തിന് കാക്കണം. കഴിഞ്ഞ കളിയില്‍ ഗുജറാത്തിനോടേറ്റ തോല്‍വിയാണ് പഞ്ചാബിനു തിരിച്ചടിയായത്. ജയിച്ചിട്ടും ഗുജറാത്തിന് കാര്യമുണ്ടായില്ലെന്നു മാത്രം. മുംബൈയോടേറ്റ തോല്‍വി ദല്‍ഹിയുടെയും ചരമക്കുറിപ്പെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: